ചെന്നൈ: തമിഴ്‌നാട്ടിൽ റമ്മി ഉൾപ്പടെയുള്ള ഓൺലൈൻ ചൂതാട്ടം നിരോധിച്ചു. 1930ലെ ചൂതാട്ട നിയമത്തിൽ ഭേദഗതി വരുത്തി പ്രത്യേക ഓർഡിനൻസ് ഈ മാസം ആദ്യം പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് 5000 രൂപ പിഴയും 6 മാസം മുതൽ രണ്ട് വർഷം വരെ തടവും ലഭിക്കും. ഓൺലൈൻ ചൂതാട്ട കേന്ദ്രങ്ങൾ നടത്തുന്നവർക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയുമാണ് ലഭിക്കുക.
ഓൺലൈൻ ചൂതാട്ടങ്ങളിൽ പങ്കെടുത്ത് ലക്ഷങ്ങൾ നഷ്‌ടപ്പെട്ട് ആളുകൾ ജീവനൊടുക്കുന്ന പ്രവണത സംസ്‌ഥാനത്ത് വ്യാപകമായിരുന്നു. തുടർന്ന് ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് സർക്കാരിന്റെ നടപടി. ചൂതാട്ടം വലിയ സാമൂഹിക വിപത്താണെന്നാണ് സർക്കാർ പ്രതികരിച്ചത്.
Also Read: കുനാല്‍ കമ്രക്കെതിരെ വീണ്ടും കോടതി അലക്ഷ്യക്കേസ്
ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്നാവശ്യപ്പെട്ട് നവംബർ അഞ്ചിന് പ്രധാനമന്ത്രിക്ക് തമിഴ്‌നാട് കത്തയച്ചിരുന്നു. തുടർന്ന് നിയമഭേദഗതി ചെയ്യുകയും ഓൺലൈൻ റമ്മി ഉൾപ്പെടെ എല്ലാ ഓൺലൈൻ ചൂതാട്ടങ്ങളും നിരോധിച്ചുകൊണ്ടുള്ള തമിഴ്‌നാട് സർക്കാർ ഉത്തരവിന് ഗവർണർ അംഗീകാരം നൽകുകയുമായിരുന്നു. നേരത്തെ ആന്ധ്രാപ്രദേശും തെലങ്കാനയും ഓൺലൈൻ ചൂതാട്ടം നിരോധിച്ചിരുന്നു.