ബോംബെ: പോക്‌സോ കേസിൽ ഏറെ വിവാദമാകുന്ന വിധി പ്രസ്‌താവിച്ച മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ച് മുൻപും സമാന വിധി പുറപ്പെടുവിച്ചിരുന്നതായി റിപ്പോർട്. പെൺകുട്ടിയുടെ കൈകൾ പിടിച്ചു വക്കുകയും പാന്റ്സിന്റെ സിപ് അഴിക്കുകയും ചെയ്യുന്നത് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ച് പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് പോക്‌സോ കേസിൽ വിവാദ വിധി പുറപ്പെടുവിച്ച ജസ്‌റ്റിസ് പുഷ്‌പ ഗനേഡിവാല തന്നെയാണ് ഈ ഞെട്ടിപ്പിക്കുന്ന ഉത്തരവും പുറപ്പെടുവിച്ചിരിക്കുന്നത്.
വസ്‌ത്രം മാറ്റി ശരീരഭാഗങ്ങള്‍ തമ്മില്‍ സ്‌പർശിക്കാതെ (Skin to Skin Contact) ഉള്ള സ്‌പർശങ്ങൾ ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ പെടില്ലെന്ന വിധി പറയുന്നതിന് നാല് ദിവസം മുൻപാണ് ഈ വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഞ്ച് വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച 50കാരന് പോക്‌സോ നിയമപ്രകാരം ശിക്ഷ വിധിച്ച സെഷൻസ് കോടതി വിധിക്കെതിരായ ഹരജി പരിഗണിച്ചാണ് മഹാരാഷ്‌ട്ര ഹൈക്കോടതി ഈ പ്രസ്‌താവന നടത്തിയത്.
സെക്ഷൻ കോടതി ഇയാളെ പോക്‌സോ നിയമത്തിലെ 10ആം വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും ആറുമാസം വെറും തടവിനും ശിക്ഷിച്ചിരുന്നു. എന്നാൽ, പോക്‌സോ നിയമത്തിലെ 8, 10, 12 വകുപ്പുകൾ പ്രകാരമുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്താൻ കഴിയില്ലെന്നാണ് ജസ്‌റ്റിസ് പുഷ്‌പ ഗനേഡിവാലയുടെ കണ്ടെത്തൽ. ഈ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ റദ്ദാക്കിയ കോടതി, സെക്ഷൻ 354A (1) (i) ഐപിസി പ്രകാരം കുറ്റക്കാരനാണെന്ന് വിധിച്ചു. പരമാവധി മൂന്ന് വർഷം വരെ മാത്രം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പാണ് ഇത്.
അഞ്ച് വയസുകാരിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ആണ് 50കാരന് എതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തത്. 2018 ഫെബ്രുവരി 18നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മാതാവ് ജോലി കഴിഞ്ഞ വീട്ടിൽ എത്തിയപ്പോഴാണ് പ്രതിയെ മകൾക്കൊപ്പം വീട്ടിൽ കണ്ടത്. പ്രതി കുട്ടിയുടെ കൈകൾ പിടിച്ചിരുന്നതായും ഇയാളുടെ പാന്റ്സിന്റെ സിപ് അഴിഞ്ഞിരുന്നതായും മാതാവിന്റെ പരാതിയിൽ പറഞ്ഞിരുന്നു.