ബഗൽകോട്ട്: ആറു വയസുകാരനായ മകന്റെ പിറന്നാളിന് ഗ്രാമത്തിലെ സ്കൂൾ മുഴുവൻ സ്വന്തം ചിലവിൽ ചായം പൂശി മൊഹമ്മദ് സഭ് ആഗ്ര എന്ന പിതാവ് വ്യത്യസ്തനാവുകയാണ്. ഒരാഴ്ചകാലത്തെ അവധി കഴിഞ്ഞ് സ്കൂളിലെത്തിയ അദ്ധ്യാപകരെയും മറ്റ് ജീവനക്കാരെയും അത്ഭുതപ്പെടുത്തികൊണ്ടാണ് അദ്ദേഹം തന്റെ പ്രവർത്തി പൂർത്തീകരിച്ചത്. നിർമ്മാണം കഴിഞ്ഞിട്ട് ഇതുവരെയും പെയിന്റ് ചെയ്യാത്ത ആ സ്കൂളിനെ വർണാഭമാക്കി മാറ്റുമ്പോൾ ആ പിതാവിന്റെ മനസ്സിൽ ആറു വയസുകാരനായ മകൻ മുസ്‌തഫയുടെ മുഖം മാത്രമായിരുന്നു. കർണാടകയിലെ ഹെറിഷിവനഗുട്ടിയെന്ന കൊച്ചുഗ്രാമത്തിലാണ് സംഭവം നടന്നത്.
ഇതേ സ്കൂളിലെ ഗ്രൂപ്പ് ഡി പ്യൂൺ ആണ് മുഹമ്മദ് സഭ് ആഗ്ര എന്ന 41 കാരൻ.
രണ്ട് മാസങ്ങൾക്ക് മുൻപാണ് തന്റെ ഏകമകനായ മുസ്തഫ (6)യുടെ ഹൃദയശസ്ത്രക്രിയക്കായി മൂന്ന് ലക്ഷം രൂപയിലധികം ഇദ്ദേഹം ചിലവഴിച്ചത്. അതിന് ശേഷം മകന്റെ പിറന്നാൾ ദിനത്തിൽ എന്നും ഓർമ്മിക്കാൻ കഴിയുന്ന കാര്യം ചെയ്യണം എന്ന ആഗ്രഹമാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് തന്നെ നയിച്ചതെന്ന് മുഹമ്മദ് പറയുന്നു.
മുപ്പതിനായിരം രൂപയോളമാണ് പെയിന്റിംഗ് ജോലികൾക്കായി ചിലവഴിച്ചത്, ഈ തുക കണ്ടെത്താൻ ബാങ്ക് ലോൺ എടുക്കുകയായിരുന്നു. ” വർഷങ്ങളായി പെയിന്റിങ് ചെയ്യാതെ മോശം അവസ്ഥയിലായിരുന്നു സ്കൂൾ, ഈ പ്രവർത്തിയിലൂടെ ആളുകൾ എന്റെ മകനെ അനുഗ്രഹിക്കുമെന്നും അവന്റെ ആരോഗ്യം മെച്ചപ്പെടുമെന്നും ഞാൻ വിശ്വസിക്കുന്നു ” – മുഹമ്മദ് പറയുന്നു.
വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ അടക്കമുള്ള നിരവധി പ്രമുഖരാണ് മുഹമ്മദിന്റെ പ്രവർത്തിയിൽ അഭിനന്ദനമർപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.