പാലക്കാട്: രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ബിജെപിയുടെ തലയില്‍ വെക്കാന്‍ കഴിയില്ലെന്നും ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു.
ജില്ലയിലെ മലമ്പുഴ കുന്നങ്കോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ഇത് സിപിഎം തന്നെയാണ് ചെയ്‌തത് എന്ന കാര്യത്തില്‍ സുതാര്യത വരുന്നുണ്ടെന്നും സുധാകരന്‍ അവകാശപ്പെട്ടു. പ്രതികളെന്ന് പറയുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല, അവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണെന്ന് സിപിഎം പറയുമ്പോള്‍ അത് തിരുത്തുന്നത് സിപിഎമ്മുകാര്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.
ഷാജഹാന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തവന്നു. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്നും കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നാണ് കൊല്ലപ്പെട്ടതെന്നും പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനിൽ ഞായറാഴ്‌ച രാത്രി 9.15ഓടെയാണ് സംഭവം നടക്കുന്നത്. ബൈക്കിലെത്തിയ അക്രമികൾ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. വെട്ടേറ്റ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആർഎസ്‌എസ് – ബിജെപി സജീവ പ്രവര്‍ത്തകരാണെന്നും വ്യാജപ്രചാരണം തിരിച്ചറിയണമെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തി വ്യാജപ്രചാരണം നടത്തുന്നത് സംഘപരിവാറിന്റെ പതിവ് ശൈലിയാണെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു.
ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008ലായിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആർഎസ്എസ് പ്രവർത്തകരുടെ വധ ഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കൾ ആരോപിക്കുന്നു. മലമ്പുഴ എംഎൽഎ പ്രഭാകരനും കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആരോപിക്കുന്നുണ്ട്.
രാഷ്‌ട്രീയ കൊലപാതകമാണെന്ന് പോലീസ് എഫ്‌ഐആർ പറയുന്നുണ്ട്. പ്രതികൾ ബിജെപി അനുഭാവികളാണെന്നും കൊലപാതകം നടത്തിയ എട്ട് പേരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്‌ഐആർ പറയുന്നു. സംഘത്തിൽ നേരത്തെ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടവരും ഉൾപ്പെട്ടിട്ടുണ്ട്.
Most Read: നാല് കാലുകളും കൈകളുമായി ജനനം; താങ്ങായി സോനു സൂദ്, ‘ചൗമുഖി’ക്ക് പുതുജീവൻ