പാണക്കാട്: എന്നും സ്‌നേഹവും കരുതലും മാത്രം ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയ സ്‌നേഹനിധിയും പിതൃതുല്യനുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അനുസ്‌മരിച്ചു. ‘ഐഹിക ജീവിതം അവസാനിപ്പിച്ച് വിട പറഞ്ഞ് പോയെങ്കിലും പരസഹസ്രം ജനഹൃദയങ്ങളില്‍ നിറഞ്ഞ് നില്‍ക്കും, ആ മുഖവും മരിക്കാത്ത ഓര്‍മ്മകളും’ അനുസ്‌മരണ കുറിപ്പിൽ ബഷീറലി തങ്ങള്‍ പറഞ്ഞു.
പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗം കുടുംബത്തിലും പൊതുസമൂഹത്തിലും തീര്‍ത്ത ശൂന്യത നികത്തിയത് അദ്ദേഹമായിരുന്നു. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള അസാമാന്യ പാഠവം അദ്ദേഹത്തിന്റെ കരുത്തായിരുന്നു. ഏത് സമയത്തും അദ്ദേഹം വിളിപ്പുറത്ത് ഉണ്ടായിരുന്നു
സ്‌നേഹവും കരുതലുമായി. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പ്രതീക്ഷയായും മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായും കുടുംബത്തിന്റെ കാരണവരായും അതുവഴി മുസ്‌ലിം കേരളത്തിന്റെ അവസാന വാക്കായും അദ്ദേഹം ജ്വലിച്ച് നിന്നു. കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയിലും കുടുംബ കാര്യങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുകയും വേണ്ട കാര്യങ്ങളില്‍ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുമായിരുന്നു.
പിതാമഹന്‍ പിഎംഎസ്‌എ പൂക്കോയ തങ്ങളും പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും പിതൃസഹോദരന്‍ ഉമറലി ശിഹാബ് തങ്ങളും വഹിച്ച പദവികള്‍ അനിവാര്യമെന്നോണം തന്നിലേല്‍പ്പിക്കപ്പട്ടപ്പോള്‍ അത് കാര്യക്ഷമയോടെ കൈകാര്യം ചെയ്‌തു. ഇനിയാ സ്‌നേഹ സാഗരമില്ലെന്നോര്‍ക്കുമ്പോള്‍ ഏവരുടെയും മനസ് വിതുമ്പുകയാണ് കണ്ണീരോടെ, പ്രാര്‍ത്ഥനയോടെ..; സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേർത്തു.
അതേസമയം, ഹൈദരലി ശിഹാബ് തങ്ങളുടെ കബറടക്കം തിങ്കളാഴ്‌ച രാവിലെ 9ന് പാണക്കാട് ജുമാമസ്‌ജിദിൽ വെച്ച് നടക്കും. മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനം തുടരുകയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിൽസയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു.
Most Read: തിരിച്ചുവരവ് കഠിനം, പ്രതിസന്ധിയിൽ ഒപ്പം നിന്നവർക്ക് നന്ദി; നടി ഭാവന