ന്യൂഡെൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട് തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. പെഗാസസ് വിവാദത്തിൽ ന്യൂയോർക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാമതെന്ന് റിപ്പോർട് ചെയ്‌തവരാണ് ന്യൂയോർക്ക് ടൈംസ് എന്നും വി മുരളീധരൻ പറഞ്ഞു.
അതേസമയം, ലോകായുക്‌ത നിയമഭേദഗതി മുഖ്യമന്ത്രിയുടെ കസേര സംരക്ഷിക്കാൻ വേണ്ടിയാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. ലോകായുക്‌തയിൽ ഭേദഗതി ആവശ്യമില്ലെന്നാണ് ബിജെപിയുടെ നിലപാട്. കേന്ദ്രത്തിൽ ഓർഡിനൻസ് കൊണ്ടുവരുമ്പോൾ ജനാധിപത്യ വിരുദ്ധമെന്ന് പറയുന്നവർ തിരക്കിട്ട് ഓർഡിൻസ് ഇറക്കുന്നത് ആരെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
അഴിമതിയോടുള്ള സിപിഎം കാപഠ്യമാണ് ലോകായുക്‌ത ഭേദഗതിയിലൂടെ പുറത്തുവന്നത്. സിപിഎമ്മിന്റെ തനിനിറം പുറത്തായി. എല്ലാ കുറ്റങ്ങളും മോദിയുടെ തലയിലാണ് ചാർത്തുന്നത്. കോടിയേരിയുടെ ന്യായീകരണത്തിന് സഹതാപം മാത്രമാണുള്ളതെന്നും മന്ത്രി പരിഹസിച്ചു.
നിങ്ങൾ നിയമിക്കുന്ന ലോകായുക്‌ത സർക്കാരിനെ അസ്‌ഥിരപ്പെടുത്തുമെന്നതിന്റെ യുക്‌തി എന്താണ്? മോദിയുടെ ചാരൻമാരാണ് ഇവരെന്നാണോ പറയുന്നത്? ഗവർണർ ബിജെപിയുടെ ശമ്പളക്കാരനല്ലെന്നും നിലപാടെടുക്കാനുള്ള സ്വാതന്ത്ര്യവും ശേഷിയും അദ്ദേഹത്തിനുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Most Read: ഗർഭിണികൾക്ക് നിയമനമില്ല; വിവാദ സർക്കുലർ എസ്ബിഐ പിൻവലിച്ചു