ചൈന വിരുദ്ധ പ്രതിഷേധങ്ങൾ വൻ തോതിൽ വർദ്ധിക്കുമ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്കിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിക്ഷേപം നടത്തി. ഐസിഐസിഐ ബാങ്കിന്റെ 15,000 കോടി രൂപയുടെ ധനസമാഹരണം ലക്ഷ്യമിട്ടുള്ള പരിപാടിയിലാണ് ചൈനീസ് ബാങ്ക് ഉൾപ്പെടെ 357 കമ്പനികൾ നിക്ഷേപം നടത്തിയത്.
ഈ വർഷമാദ്യം എച്ച്ഡിഎഫ്സി ബാങ്കിന്റെ പദ്ധതിയിൽ ചൈനീസ് സെൻട്രൽ ബാങ്ക് നിക്ഷേപം നടത്തിയത് വലിയ വാർത്തയായിരുന്നു. ഇന്ത്യ-ചൈന അതിർത്തിതർക്കം ഉണ്ടാക്കിയ ചൈന വിരുദ്ധപ്രതിഷേധം ചൈനീസ് ഇറക്കുമതികളെയും, ഓൺലൈൻ ആപ്ലിക്കേഷനുകളെ ഉൾപ്പെടെ ബാധിച്ചിരുന്നു. ചൈനീസ് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിന്റെ വക്കുവരെ എത്തിയ ഈ പ്രതിഷേധ പരിപാടിയെ തുടർന്ന് ഈ വർഷത്തെ ഐപിഎൽ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസർ സ്ഥാനത്ത് നിന്ന് വിവോ പിന്മാറിയിരുന്നു. ടിക്ടോക് ഉൾപ്പെടെയുള്ള ജനപ്രിയ ആപ്ലിക്കേഷനുകൾ സർക്കാർ നിരോധിക്കുകയും ചെയ്തു.
പീപ്പിൾസ് ബാങ്ക് ഓഫ് ചൈന 15 കോടി രൂപയാണ് നിക്ഷേപിച്ചതെന്നാണ് റിപ്പോർട്ടുകൾ. തുക ചെറുതാണെങ്കിലും ഇന്ത്യ-ചൈന ബന്ധം വഷളായ സാഹചര്യത്തിൽ നിക്ഷേപത്തിന് പ്രാധാന്യമേറെയാണ്. ബാങ്കിംഗ് പോലെയുള്ള ഉയർന്ന ക്രമീകരണങ്ങളുള്ള മേഖലയിൽ ഇതൊരു ഭീഷണിയാവില്ലായെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ നിക്ഷേപത്തിന്റെ നിയമസാധുത നഷ്ടമാവില്ലയെന്നും അവർ ചൂണ്ടികാണിക്കുന്നു.
സിംഗപ്പൂർ ഗവണ്മെന്റ്, മോർഗൻ ഇൻവെസ്റ്റ്മെന്റ്സ്, സൊസൈറ്റി ജനറൽ തുടങ്ങിയ വൻകിട കമ്പനികളാണ് മറ്റുള്ള നിക്ഷേപകർ. ചൈനയും അമേരിക്കയുമായുള്ള വാണിജ്യ യുദ്ധം നടക്കുന്ന ഈ അവസരത്തിൽ കൂടുതൽ മേഖലകളിലേക്ക് തങ്ങളുടെ സ്വാധീനം വ്യാപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ചൈന പലയിടത്തും നിക്ഷേപം നടത്തുന്നത്. നിലവിൽ ചൈനീസ് നിക്ഷേപം സ്വീകരിക്കുന്നതിന് ഇന്ത്യയിൽ വിലക്കുകൾ ഒന്നും തന്നെയില്ല.