ആലപ്പുഴ: ഗുരുതരാവസ്‌ഥയിൽ ആയിരുന്ന കോവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലെത്തിച്ച അശ്വിൻ കുഞ്ഞുമോനെയും രേഖയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീമും.
രോഗിയുടെ ആരോഗ്യനില മനസിലാക്കി അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ച ഇരുവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രിപറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് റഹീം ഡിവൈഎഫ്ഐ പ്രവര്‍ത്തകർ കൂടിയായ അശ്വിനും രേഖയ്‌ക്കും അഭിനന്ദനം അറിയിച്ചത്.
അപരനോടുള്ള സ്‌നേഹവും കരുതലും മറ്റെന്തിനേക്കാളും മഹത്തരമാണെന്നും ആ കരുതലും സ്‌നേഹവും കാണിച്ച അശ്വിനും രേഖയും കേരളത്തിന് തന്നെ അഭിമാനവും മാതൃകയുമാണെന്നും റഹീം തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
പുന്നപ്രയിലെ ഡൊമിസിലറി കെയർ സെന്ററിൽ നിന്നുമാണ് ഗുരുതരാവസ്‌ഥയിലുള്ള രോഗിയെ അശ്വിൻ കുഞ്ഞുമോനും രേഖയും ചേര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിൽ എത്തിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗിയെ അടിയന്തിരമായി ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സ് വിളിച്ചുവെങ്കിലും എത്തിപ്പെടാൻ 10 മിനുട്ട് ആകുമെന്ന് അറിയിച്ചതോടെ രോഗിക്ക് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കാൻ അശ്വിനും രേഖയും മുന്നോട്ട് വരികയായിരുന്നു.
രോഗിയുടെ അവസ്‌ഥ കണ്ടപ്പോള്‍ ആംബുലന്‍സ് വരുന്നതുവരെ കാത്തു നിൽക്കാൻ കഴിഞ്ഞില്ലെന്നും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം എന്നായിരുന്നു മനസിലുണ്ടായതെന്നും ആണ് ഇരുവരുടെയും പ്രതികരണം. സംസ്‌ഥാന സർക്കാരിന്റെ സന്നദ്ധം വോളന്റിയർ സേനയിൽ അംഗങ്ങളാണ് അശ്വിനും രേഖയും.
അതേസമയം സംഭവത്തെ വളച്ചൊടിച്ച മാദ്ധ്യമങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഈ മഹാമാരിയുടെ ആക്രമണത്തില്‍ നിന്ന് നാടിനെ സംരക്ഷിക്കാന്‍ സ്വയം മറന്ന് കര്‍മ്മ രംഗത്തുള്ളത് ലക്ഷക്കണക്കിന് മനുഷ്യരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അവര്‍ക്ക് എല്ലാ സൗകര്യവും നല്‍കുക എന്നതാണ് സമൂഹത്തിന്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞു. അതിനിടയില്‍ ശ്‌മശാനത്തില്‍ തിരക്ക്, ഓക്‌സിജന്‍ കിട്ടുന്നില്ല, മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുന്നതില്‍ മാദ്ധ്യമങ്ങളും സ്വയം നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read Also: വാട്‌സാപ്പിന്റെ സ്വകാര്യതാ നയം; അംഗീകരിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി