തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടസ്ഥലം സന്ദർശിച്ചവേളയിൽ അവിടെയുണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനും എസ്പിക്കും കോവിഡ് സ്ഥിരീകരിച്ചതൊടെ മുഖ്യമന്ത്രി, 7 മന്ത്രിമാർ, സ്പീക്കർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ സ്വയം നിരീക്ഷണത്തിൽ. ഈ മാസം 8നാണ് സംഘം കരിപ്പൂർ സന്ദർശിച്ചത്, മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഇവർക്കൊപ്പം സ്ഥലം സന്ദർശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ക്വാറന്റൈനിൽ പ്രവേശിച്ചു.
മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ. കെ. ശൈലജ, എം. സി. മൊയ്ദീൻ, വി. എസ്. സുനിൽ കുമാർ, കെ. ടി. ജലീൽ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ക്വാറന്റൈനിലായത്. ഇവർക്ക് പുറമേ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരും സ്വയം നിരീക്ഷണമേർപ്പെടുത്തി.
ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ. കെ. ശൈലജ, കെ. ടി. ജലീൽ, വി. എസ്. സുനിൽ കുമാർ എന്നിവരുടെ പരിശോധനഫലം നെഗറ്റീവ് ആണ്. എങ്കിലും 7 ദിവസം നിരീക്ഷണത്തിൽ തുടരാനാണ് നിർദേശം.
തലസ്ഥാനത്ത് ഇന്ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രിക്ക് പകരം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തും. എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ കളക്ടർമാരും മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറുമാവും പതാക ഉയർത്തുക. കോഴിക്കോട് ജില്ലയിലെ പതാക ഉയർത്തൽ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് നിർവഹിക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെയായിരിക്കും രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ പതാക ഉയർത്തുന്നത്. അധികം ആളുകൾ പങ്കെടുക്കില്ലായെന്നാണ് വിവരം. രാജ്ഭവനിൽ ജീവനക്കാരെ ഉൾപ്പെടെ ഒഴിവാക്കി. ഔദ്യോഗിക വസതികളിൽ ഇരുന്നാവും ഇനി മുഖ്യമന്ത്രി ഉൾപ്പെടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. നിരീക്ഷണകാലയളവ് അവസാനിക്കുന്നത് വരെ വൈകീട്ടുള്ള പതിവ് പത്രസമ്മേളനം ഉണ്ടാവില്ല.
24ന് നിയമസഭ ചേരാനിരിക്കെ അതിന് മുൻപായി നിരീക്ഷണകാലാവധി അവസാനിക്കും. പ്രതിപക്ഷനേതാവുൾപ്പേടെയുള്ളവർ സ്ഥലം സന്ദർശിച്ചിരുന്നു എങ്കിലും രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെടാത്തതിനാൽ നിരീക്ഷണത്തിൽ പോയില്ല. എന്നാൽ ഇ. ടി. മുഹമ്മദ് ബഷീർ, പി. കെ. കുഞ്ഞാലിക്കുട്ടി, പി. വി. അബ്ദുൾ വഹാബ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ക്വാറന്റൈനിലാണ്.