കൊച്ചി: പോക്‌സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെക്കെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ.
ബോബ്‌ഡെയെ പോലെയുള്ള ജഡ്‌ജിമാരെ ജനം വീട്ടിൽക്കയറി തല്ലുകയോ കല്ലെറിയുകയോ ചെയ്യുന്ന കാലം വിദൂരത്തല്ലെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു. പോക്‌സോ പീഡന കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇരയെ വിവാഹം ചെയ്യുമോ എന്ന് ചോദിക്കാൻ ചീഫ് ജസ്‌റ്റിസിന് എന്താണ് അധികാരം. ഇന്ത്യൻ ചീഫ് ജസ്‌റ്റിസിനെ ആ പെൺകുട്ടിയുടെ വിവാഹ ദല്ലാൾ പണി ഏൽപിച്ചിട്ടുണ്ടോ? പീഡന കേസിൽ വിവാഹം എങ്ങനെയാണ് ഓപ്‌ഷൻ ആയി വരുന്നത്? ഏത് നിയമം? ഹരീഷ് ചോദിക്കുന്നു.
ഇത് പറയുന്നതിന്റെ പേരിൽ തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയാണെങ്കിൽ അങ്ങനെ തന്നെ ചെയ്യൂവെന്നും ഹരീഷ് തുറന്നടിച്ചു. സന്നദ് പോയാലും ഈ രാജ്യത്തെ ജുഡീഷ്യറിയെ അപമാനിക്കുന്നവരുടെ മുന്നിൽ മുട്ടിലിഴയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഹരീഷ് ഫേസ്ബുക്ക് പോസ്‌റ്റിൽ കൂട്ടിച്ചേർത്തു. കേരള ഹൈക്കോടതിയിലെ അഭിഭാഷകനാണ് ഹരീഷ് വാസുദേവൻ.
ചീഫ് ജസ്റ്റിസ് വിവാഹ ദല്ലാളോ?
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ, വീട്ടിൽ ആരുമില്ലാത്ത സമയത്ത് കയറി വാ പൊത്തിപ്പിടിച്ചു…
Posted by Harish Vasudevan Sreedevi on Monday, 1 March 2021
പോക്‌സോ കേസിൽ കുറ്റാരോപിതനായ മഹാരാഷ്‌ട്ര സംസ്‌ഥാന സർക്കാർ ജീവനക്കാരനായ മോഹിത് സുഭാഷ് ചവാന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ ആയിരുന്നു ജഡ്‌ജിയുടെ വിവാദ ചോദ്യം. 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിനാണ് ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ ജോലി നഷ്‌ടമാകാൻ സാധ്യതയുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നായിരുന്നു പെൺകുട്ടിയെ വിവാഹം കഴിക്കാൻ സാധിക്കുമോ എന്ന ജഡ്‌ജിയുടെ ചോദ്യം. കൂടാതെ പ്രതിയുടെ അറസ്‌റ്റ് നാലാഴ്‌ചത്തേക്ക് നീട്ടിവെക്കുകയും ചെയ്‌തിരുന്നു.
Also Read: ഹരിയാന പോലീസിൽ നിന്ന് ക്രൂര പീഡനങ്ങൾ ഏൽക്കേണ്ടി വന്നു; നോദീപ് കൗർ