മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടി മരിക്കുന്നതിന് മുമ്പ് അവസാനമായി ഫോണിൽ സംസാരിച്ചത് ഈ യുവാവുമായാണ്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് പെൺകുട്ടിയെ ആത്‍മഹത്യയിലേക്ക് നയിച്ചെതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതിശ്രുത വരനുമായി ഫോണിൽ സംസാരിച്ച് വാക്കേറ്റം ഉണ്ടായതായി കുട്ടിയുടെ മാതാവ് വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും വിദഗ്‌ധ പരിശോധനക്കായി സൈബർ സെല്ലിന് കൈമാറി. അവസാന കോൾ സംഭാഷണം, വാട്‍സ്ആപ്പ് ചാറ്റുകൾ എന്നിവയാണ് പരിശോധിക്കുന്നത്.
അതേസമയം, പെൺകുട്ടി പീഡനത്തിന് ഇരയായതിന് കോഴിക്കോട് ഫറോക്ക് സ്‌റ്റേഷനിലും, മലപ്പുറം കൊണ്ടോട്ടി സ്‌റ്റേഷനിലും രജിസ്‌റ്റർ ചെയ്‌ത പോക്‌സോ കേസിൽ പോലീസിന് വീഴ്‌ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട് സമർപ്പിച്ചു. പോക്‌സോ കേസിൽ പോലീസ് പാലിക്കേണ്ട നടപടിക്രമങ്ങൾ ഈ കേസിൽ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്‌ഥർ മൊഴിയെടുക്കാൻ പോയതെന്നും റിപ്പോട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2017ലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. രണ്ടു വർഷം മുമ്പാണ് പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ നാലു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെൺകുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്.
Most Read: മൂന്നാം തരംഗം നേരിടാൻ വീടുകളിൽ ചികിൽസ; പരിശീലനം പൊതുജനങ്ങൾക്കും