തിരുവനന്തപുരം: കോവിഡ് ഗൃഹപരിചരണം സംബന്ധിച്ച് ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും സംയുക്‌തമായി നടത്തുന്ന പരിശീലന പരിപാടി പൊതുജനങ്ങള്‍ക്കും കാണാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ആര്‍ടി, വാര്‍ഡ് സമിതി അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, തദ്ദേശ സ്‌ഥാപന ജീവനക്കാര്‍, വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി ഐസിഡിഎസ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ജനുവരി 22 ശനിയാഴ്‌ച രാവിലെ 10 മണിക്ക് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടി തൽസമയം https://youtu.be/TktcWHZVF5Y എന്ന ലിങ്ക് വഴി കാണാവുന്നതാണ്.
കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഏറ്റവും ഫലപ്രദമാണ് ഗൃഹ ചികിൽസ. ഇതിലൂടെ ആശുപത്രി സംവിധാനങ്ങള്‍ക്ക് സമ്മര്‍ദം നല്‍കാതെ എല്ലാവര്‍ക്കും മികച്ച പരിചരണം നല്‍കാനാകും. കേരളം വളരെ ഫലപ്രദമായി നടപ്പിലാക്കിയതാണ് ഗൃഹ പരിചരണം. കേസുകള്‍ കൂടിയാല്‍ ആശുപത്രി ചികിൽസ ആവശ്യമില്ലാത്തവര്‍ക്ക് ഗൃഹ പരിചരണം നല്‍കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ സജ്‌ജമാക്കാനാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ ജീവനക്കാരെ തയ്യാറാക്കി നിര്‍ത്തുന്നതിനും പരിശീലന പരിപാടി സഹായകമാകും. എല്ലാ ജില്ലകളിലുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ദിശ കൗണ്‍സിലര്‍മാര്‍, ഇ സഞ്‌ജീവനി ഡോക്‌ടർമാര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കുന്നു. സുരക്ഷിതമായ ഗൃഹ ചികിൽസ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ളതാണ് ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം.
Also Read: 50 പേരിൽ കൂടുതലുള്ള കൂടിച്ചേരലുകൾക്ക് വിലക്ക്; ഹൈക്കോടതി