കണ്ണൂർ: മാവേലി എക്സ്പ്രസിൽ പോലീസ് മർദ്ദിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. പൊന്നന്‍ ഷമീര്‍ എന്നയാളെയാണ് പോലീസ് മർദ്ദിച്ചത് എന്നാണ് റിപ്പോർട്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം തുടങ്ങിയ കേസിലെ പ്രതിയാണ് പൊന്നന്‍ ഷമീര്‍.
കൂത്തുപറമ്പ് നിര്‍വേലി സ്വദേശിയായ ഇയാൾ ഇരിക്കൂറില്‍ ആണ് ഇപ്പോൾ താമസിക്കുന്നത്. ടിക്കറ്റില്ലാത്തതിന് യാത്രക്കാരനെ കയ്യേറ്റം ചെയ്‌തെന്ന ആരോപണത്തില്‍ പോലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. യാത്രക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എഎസ്ഐ എംസി പ്രമോദിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
അതേസമയം, ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയത് ആരാണ് എന്നും പോലീസ് പരിശോധിക്കുന്നുണ്ട് എന്നാണ് വിവരം. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസ് നിഗമനം. ഇതിന് പിന്നില്‍ രണ്ട് പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.
മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു സംഭവം. ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തതിനാണ് യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ മർദ്ദിച്ചത് എന്നായിരുന്നു പുറത്തുവന്ന വിവരം. സ്ളീപ്പർ കംപാർട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പോലീസുകാരൻ, നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ളീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂ എന്നും യാത്രക്കാരൻ മറുപടി നൽകി.
തുടർന്ന് കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പോലീസുകാരൻ ആവശ്യപ്പെട്ടു. ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പോലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്‌തത്. സംഭവത്തിൽ പോലീസിനും ആഭ്യന്തര വകുപ്പിനും എതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർ രംഗത്ത് വന്നിരുന്നു.
Most Read: മോഫിയ കേസ്; ഭർത്താവ് ജയിലിൽ തന്നെ, മാതാപിതാക്കൾക്ക് ഉപാധികളോടെ ജാമ്യം