തിരുവനന്തപുരം: വ്യാപക അക്രമം അഴിച്ചുവിട്ട് പോപ്പുലർ ഫ്രണ്ട്. പെട്രോൾ ബോംബേറും, കല്ലേറും പൊലീസുകാരെ അക്രമിക്കലും, പൊതുജനത്തെ കയ്യേറ്റം ചെയ്യലും, തെറിവിളിയും, സ്വകാര്യ കടകൾ അടപ്പിക്കലും, കെഎസ്ആർടിസിക്കു നേരെയുള്ള അക്രമവും ഉൾപ്പടെ സംസ്‌ഥാനത്ത് പോപ്പുലർ ഫ്രണ്ട് തേർവാഴ്‌ചയാണ് നടക്കുന്നത്.
കണ്ണൂർ ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. എയർപോട്ട് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന എ നിവേദിനു നേരെയാണു ആക്രമണമുണ്ടായത്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് വ്യാപക അക്രമം നടക്കുന്നത്.
മിക്കയിടങ്ങളിലും കെഎസ്ആർടിസിക്കു നേരെ അക്രമം തുടരുന്നുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് നേരെയും കല്ലേറുകൾ നടക്കുന്നുണ്ട്. കൊല്ലത്ത് പോലീസ് ഓഫീസറെ ആക്രമിച്ചു. ഇദ്ദേഹം ആശുപത്രിയിലാണ്. യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയൽ വ്യാപകമാണ്.
രാവിലെ സമാധാനപരം ആയിട്ടാണ് ഹർത്താൽ ആരംഭിച്ചതെങ്കിലും എട്ടുമണിയോടെ സ്‌ഥിതിഗതികൾ രൂക്ഷമായി. ഹർത്താൽ പൊതുജനങ്ങളെ ബാധിക്കില്ല എന്ന് ഉറപ്പ് പൊലീസ് നൽകിയിരുന്നുവെങ്കിലും നിലവിലെ സ്‌ഥിതി അതല്ല. പൊലീസിൻ്റെ ഉറപ്പു വിശ്വസിച്ചു രാവിലെ പലസ്‌ഥലത്തും പോയവർ തിരിച്ചു വരാൻ കഴിയാതെ കുടുങ്ങിയ അവസ്‌ഥയിലാണ്.
തമിഴ്‌നാട്ടിലും അക്രമസംഭവങ്ങൾ അരങ്ങേറുന്നുണ്ട്. കോയമ്പത്തൂർ ചിറ്റബുദൂരിലെ ബിജെപി ഓഫീസിന് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ബോംബ് പൊട്ടാത്തതിനാൽ അപകടം ഉണ്ടായില്ല. ബൈക്കിലെത്തി അക്രമം നടത്തിയവർ രക്ഷപ്പെട്ടു. മറ്റു സംസ്‌ഥാനങ്ങളിലും നിരവധി ആക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Most Read: ബിജെപി പ്രചരിപ്പിക്കുന്ന ‘ഡെൽഹി മദ്യ കുംഭകോണം’ എന്താണെന്ന് മനസിലായിട്ടില്ല: കെജ്‍രിവാൾ