പാലക്കാട്: ഞായറാഴ്‌ച നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു. 9 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണലിന് മൊത്തം 3000 ജീവനക്കാരെ നിയമിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രങ്ങളിൽ ശക്‌തമായ പ്രതിരോധ സംവിധാനം ഏർപ്പെടുത്തും. ഇതനുസരിച്ച് എണ്ണൽ നടപടി ക്രമങ്ങളിലും മാറ്റം വരുമെന്നതിനാൽ ഫലം മുൻപത്തേക്കാൾ അരമണിക്കൂർ വൈകുമെന്നാണ് സൂചന. പരമാവധി വേഗത്തിലും എന്നാൽ, രോഗവ്യാപന സാഹചര്യം ഇല്ലാതാക്കിയുമുള്ള വോട്ടെണ്ണൽ സംവിധാനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത ദിവസം അന്തിമ രൂപം നൽകും.
ഒരു മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിൽ മുൻകാലങ്ങളിൽ 14 ടേബിളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇത്തവണ ബൂത്തുകളുടെ എണ്ണം കൂടിയതിനാൽ 20 മുതൽ 24 ടേബിളുകൾ വരെയുണ്ടാകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ വായുസഞ്ചാരം നോക്കി ഹാളുകളാക്കി തിരിച്ചു ടേബിൾ ഒരുക്കാനാണു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ജില്ലയിൽ വിക്‌ടോറിയ കോളജ്, പട്ടാമ്പി കോളജ്, ആലത്തൂർ ഗുരുകുലം സ്‌കൂൾ എന്നിവിടങ്ങളിൽ രണ്ടു മണ്ഡലങ്ങളിലെ വീതം വോട്ടുകൾ എണ്ണും. വോട്ടെണ്ണൽ കേന്ദ്രത്തിൽ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പടെ സന്ദർശനം നടത്തുമെന്നതിനാൽ കോവിഡ് പരിശോധനാ സംവിധാനവും വേണ്ടിവരും.
എല്ലാവർക്കും ആർടിപിസിആർ പരിശോധന നടത്തണമെന്ന നിർദ്ദേശം കമ്മീഷന്റെ പരിഗണനയിലാണ്. ഫലപ്രഖ്യാപനത്തിന് ഇത്തവണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ എൻകോർ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാനാണ് ധാരണ. വോട്ടെണ്ണാനുള്ള ജീവനക്കാരുടെ പരിശീലനം ഇന്നും നാളെയുമായി ഒാൺലൈനായി നടക്കുമെന്നു നോഡൽ ഓഫീസർ ഷാനവാസ് ഖാൻ അറിയിച്ചു.
Also Read: സംസ്‌ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം