കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ണൂർ ജില്ലയിൽ മാത്രം ആറുപേരാണ് സ്വകാര്യ ബസ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. സെപ്റ്റംബർ 11നാണ് കണ്ണൂർ തളിപ്പറമ്പ് പൂവ്വത്ത് സ്വകാര്യ ബസ് അപകടത്തിൽ എടക്കോം സ്വദേശി എം സജീവൻ മരിച്ചത്.
13ന് കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു മാട്ടൂൽ സ്വദേശി ഷാഹിദ്, അരിയിൽ സ്വദേശി അഷ്‌റഫ് എന്നിവർ മരിച്ചു. ഈ മാസം മൂന്ന് മരണങ്ങളാണ് ജില്ലയിൽ ഉണ്ടായത്. കൂത്തുപറമ്പിൽ സ്വകാര്യ ബസിടിച്ചു മറിഞ്ഞ ഓട്ടോ കത്തി രണ്ടുപേരാണ് വെന്തുമരിച്ചത്. അമിത വേഗത്തിലായിരുന്നു സ്വകാര്യ ബസെന്നു ദൃക്‌സാക്ഷികൾ പറയുന്നു.
വളപട്ടണം പാലത്തിൽ ബസ് കയറി മരിച്ച സ്‌മിതയുടേയും സമാനമായ അപകടമാണ്. ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്നിലിടിച്ച ബസാണ് സ്‌മിതയുടെ ജീവൻ കവർന്നത്. എന്നാൽ, അപകടങ്ങൾ നടന്നാലും ബസ് തൊഴിലാളികൾക്കും ഉടമകൾക്കും രക്ഷപ്പെടാൻ പഴുതുകൾ ഉണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്.
ഭൂരിഭാഗം കേസുകളും ഐപിസി 304 എ അഥവാ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് രജിസ്‌റ്റർ ചെയ്യുക. അമിതവേഗം, അശ്രദ്ധ, മൽസരയോട്ടം എന്നിവയാണ് റോഡുകളിൽ സ്വകാര്യ ബസുകൾ വില്ലനാകുന്ന വഴികൾ. അശാസ്‌ത്രീയ പെർമിറ്റ് വിതരണവും ഗതാഗത കുരുക്കും സ്വകാര്യ ബസ് അപകടങ്ങളിലെ കാരണങ്ങൾ പലതാണ്.
Most Read| വിനായകനെ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജാണോ? വിമർശിച്ചു ഉമ തോമസ് എംഎൽഎ