ലഖ്‌നൗ: കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവേ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തു. വിവരം യൂത്ത് കോൺഗ്രസ് സ്‌ഥിരീകരിച്ചു. അർധരാത്രിയിൽ ലഖിംപൂർ ഖേരിയിലേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പ്രിയങ്ക കാൽനടയായി മുന്നോട്ടു നീങ്ങുകയായിരുന്നു. പിന്നീട് ലഖിംപൂർ ഖേരിയിലെത്തിയ പ്രിയങ്കയെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.
മേഖല ശാന്തമാകുന്നത് വരെ രാഷ്‌ട്രീയ നേതാക്കളെ അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ. ക്രമസമാധാന ചുമതലയുള്ള എഡിജിപി സംഭവ സ്‌ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കർഷകർക്ക് നേരെ പാഞ്ഞു കയറുകയായിരുന്നു എന്നാണ് റിപ്പോർട്. അപകടത്തിൽ എട്ട് കർഷകർക്ക് ഗുരുതരമായി പരുക്കേറ്റു.
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ പ്രതിഷേധമായി എത്തുകയായിരുന്നു. പിന്നാലെ പരിപാടി സ്‌ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
അതേസമയം, വാഹനവ്യൂഹത്തിൽ തന്റെ മകൻ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കിൽ ജീവനോടെ പുറത്തു വരില്ലായിരുന്നു എന്നുമാണ് കേന്ദ്രമന്ത്രി പറയുന്നത്. അതേസമയം വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്‌തമാക്കി.
Read also: മകനല്ല വാഹനം ഓടിച്ചത്; കർഷകരെ തള്ളി അജയ് മിശ്ര