ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ പദവിയിലേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ വരട്ടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിഷയത്തിൽ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സ്വീകരിച്ച നിലപാടുകളോട് യോജിക്കുന്നുവെന്നും കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും പ്രിയങ്ക പറഞ്ഞു.
“ഞങ്ങൾ രണ്ടു പേരും അദ്ധ്യക്ഷ പദം ഏൽക്കേണ്ട എന്നാണ് രാഹുൽ പറഞ്ഞത്. അതിനോട് ഞാനും പൂർണമായും യോജിക്കുന്നു. പാർട്ടിക്ക് അതിന്റെ ദിശ കണ്ടെത്തേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത്. പാർട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാൽ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. ഞാൻ ഉത്തർപ്രദേശിൽ അല്ല ആൻഡമാനിലാണ് പ്രവർത്തിക്കേണ്ടതെന്ന് നാളെ അദ്ദേഹം പറഞ്ഞാൽ ഞാൻ സന്തോഷത്തോടെ അവിടേക്ക് പോകും.”- പ്രിയങ്ക പറഞ്ഞു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ നേതാവായി അംഗീകരിക്കാൻ തയ്യാറാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
‘ഇന്ത്യ ടുമോറോ: കോൺവർസേഷൻസ് വിത്ത് ദ നെക്സ്റ്റ് ജനറേഷൻ ഓഫ് പൊളിറ്റിക്കൽ റീഡേഴ്സ്’ എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.
2019ലെ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് പിന്മാറിയത്. നേതൃസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് പാർട്ടിയിൽ നിന്ന് നിരവധി തവണ ആവശ്യം ഉയർന്നെങ്കിലും രാഹുൽ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്ന് ഇടക്കാല പ്രസിഡന്റായി സോണിയാഗാന്ധി ചുമതലയേറ്റിരുന്നു. ഇനി ഉടൻ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് രാഹുൽ തിരിച്ചെത്തില്ലെന്ന സൂചനയാണ് പ്രിയങ്കയുടെ വാക്കുകൾ നൽകുന്നത്.