മലപ്പുറം: ആധാർകാർഡും ഡ്രൈവിങ് ലൈസൻസും വ്യാജമായി നിർമിക്കുന്ന സംഘം പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. പെരുമ്പാവൂർ തണ്ടേക്കാട് പാറക്കൽ ഷംസുദ്ദീൻ (52), തണ്ടേക്കാട് സ്‌റ്റുഡിയോ ഉടമ തെലക്കൽ ഷെമീർ (32) എന്നിവരാണ് അറസ്‌റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്‌ച പിടികൂടിയ അന്തർ സംസ്‌ഥാന മാലമോഷണ സംഘത്തിന്റെ തലവൻമാരായ കാവനാട് ശശി, തറയിൽ ഉണ്ണിക്കൃഷ്‌ണൻ എന്നിവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിർണായകമായ അറസ്‌റ്റ്.
കൊലക്കേസ് പ്രതികൂടിയായ ഉണ്ണിക്കൃഷ്‌ണനും ശശിയും എറണാകുളം ജില്ലയിൽ താമസിച്ചിരുന്നത് വ്യാജ മേൽവിലാസത്തിണെന്ന പോലീസ് കണ്ടെത്തലാണ് അന്വേഷണം ഷംസുദ്ദീൻ, ഷെമീർ എന്നിവരിലേക്ക് എത്തിച്ചത്. ഷംസുദ്ദീനും ഷെമീറും ഉൾപ്പെട്ട സംഘമാണ് പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഇരുവർക്കും വ്യാജ ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും നിർമിച്ചു നൽകുന്നതെന്ന് പോലീസ് അറിയിച്ചു.
വിവിധ കേസുകളിൽ ശശിയെയും ഉണ്ണിക്കൃഷ്‌ണനെയും ജാമ്യത്തിൽ ഇറക്കുകയും ഇവർക്ക് താമസസൗകര്യം ഒരുക്കുന്നതും ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയാൻ വ്യാജ ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും സംഘടിപ്പിച്ചു നൽകുന്നതും ഷംസുദ്ദീനാണ്. അതേസമയം ഷെമീറിന്റെ സ്‌റ്റുഡിയോയിൽ നിന്നായിരുന്നു വ്യാജരേഖകളുടെ നിർമാണം.
സർക്കിൾ ഇൻസ്‌പെക്‌ടർ കേഴ്‌സൺ മാർക്കോസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്‌പെക്‌ടർമാരായ ശ്രീനി, പോൾസൺ, എഎസ്ഐ ശ്രീലേഷ്, സിവിൽ പോലീസ് ഓഫിസർമാരായ നാസർ, വിഷ്‌ണു, പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇരുവരെയും പൊന്നാനി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു.
അതേസമയം ഇതരസംസ്‌ഥാന തൊഴിലാളികൾക്ക് ഉൾപ്പടെ ഇവർ വ്യാജ രേഖകൾ നിർമിച്ചു നൽകിയിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്‌തമാക്കി.
Malabar News: ‘മോഷണം പോയ സ്വർണത്തിന് പകരം ഇത് സ്വീകരിക്കണം’; 9 വർഷത്തിന് ശേഷം കള്ളന്റെ അപേക്ഷ