തിരുവനന്തപുരം: സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധി കേരളത്തിന് തിരിച്ചടിയാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ജന താൽപര്യം സംരക്ഷിക്കാൻ സാധ്യമായ വഴികളെല്ലാം നോക്കുമെന്നും വിഷയത്തിൽ നിയമോപദേശം വൈകാതെ തേടുമെന്നും വനം മന്ത്രി പറഞ്ഞു. കോടതി വിധി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഇന്ന് തന്നെ ആശയവിനിമയം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഓരോ സംരക്ഷിത വനത്തിലും ഒരു കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖല നിർബന്ധമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം. പരിസ്‌ഥിതിലോല മേഖലക്കുള്ളിൽ സ്‌ഥിര നിർമാണങ്ങൾ അനുവദിക്കരുത്. സംരക്ഷിത വനങ്ങളിൽ നിലവിലെ പരിസ്‌ഥിതി ലോല മേഖല ഒരു കിലോമീറ്ററിന് അധികമാണെങ്കിൽ അത് തുടരും. ദേശീയ വന്യമൃഗ സങ്കേതങ്ങളിലും ദേശീയ പാർക്കുകളിലും ഖനനം പാടില്ലെന്നും ജസ്‌റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു.
പരിസ്‌ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജിയിലാണ് നിർദ്ദേശങ്ങൾ. പരിസ്‌ഥിതിലോല മേഖലക്കുള്ളിൽ നിലനിൽക്കുന്ന നിർമാണങ്ങളുടെ പട്ടിക തയ്യാറാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ടായി സമർപ്പിക്കാൻ സംസ്‌ഥാനങ്ങളിലെ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർമാർക്കും കോടതി നിർദ്ദേശം നൽകി. ഈ സാഹചര്യത്തിലാണ് സംസ്‌ഥാന സർക്കാരിന്റെ തുടർനടപടികൾക്കായുള്ള നീക്കം.
കേരളത്തിലാകെ 24 സോണുകളാണ് ഇത്തരത്തിൽ ഉള്ളത്. ഈ 24 സോണുകളിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പൂജ്യം എന്ന നിലയിലേക്ക് എത്തിക്കാനുള്ള അഫിഡവിറ്റ് സർക്കാർ നേരത്തെ തന്നെ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ച് കോടതി വിധിയുടെ തടസം നീക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്നും, ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നുള്ളത് സർക്കാർ നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: മാട്രിമോണിയൽ വഴി വിവാഹ തട്ടിപ്പ്; നാല് സ്‌ത്രീകളിൽ നിന്ന് സ്വർണവും പണവും തട്ടി