ന്യൂഡെൽഹി: കോവിഡ് ബാധ മൂലം മരണമടഞ്ഞ മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കിയതായി കേന്ദ്ര സർക്കാർ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുന്നതിന് ആകെ 5.05 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ പറഞ്ഞു. വെള്ളിയാഴ്‌ച ലോക്‌സഭയിലാണ് ആരോഗ്യ സഹമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം കോവിഡ് ബാധിച്ച് മരണപ്പെട്ട മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു, ഇത് മുഖേനയാണ് സഹായം ലഭ്യമാക്കിയതെന്ന് സഭയിൽ ഉയർന്ന ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി രേഖാമൂലം അറിയിച്ചു.
‘പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്‌ക്ക് ലഭിച്ച അപേക്ഷകളുടെ അടിസ്‌ഥാനത്തിൽ, വാർത്താ വിതരണ മന്ത്രാലയം നിയന്ത്രിക്കുന്ന ജേർണലിസ്‌റ്റ് വെൽഫെയർ സ്‌കീം (ജെഡബ്ള്യുഎസ്) പ്രകാരം നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് ധനസഹായം ലഭ്യമാക്കിയത്. 101 അപേക്ഷകൾക്കായി ആകെ 5.05 ലക്ഷം രൂപയാണ് 2020-21 കാലഘട്ടത്തിൽ അനുവദിച്ചത്’, മന്ത്രി തന്റെ മറുപടിയിൽ വ്യക്‌തമാക്കി.
Read Also: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ രണ്ടാഴ്‌ച കൂടി നീട്ടി