ഇടുക്കി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിന് വിടചൊല്ലി ജൻമനാട്. ഇടുക്കി ഉപ്പുതോട്ടിലെ പിടിയുടെ വസതിയില്‍ അദ്ദേഹത്തിന് അന്ത്യാഞ്‌ജലികൾ അര്‍പ്പിക്കാന്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് എത്തിച്ചേർന്നത്.
വൈകീട്ട് 5.30ന് രവിപുരം ശ്‌മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇടുക്കിയില്‍ നിന്ന് രാവിലെ എട്ട് മണിയോടെ ഭൗതിക ശരീരം തൊടുപുഴയിലെ കോണ്‍ഗ്രസ് ഓഫിസില്‍ എത്തിക്കും. എറണാകുളത്ത് എത്തിച്ച ശേഷം ഡിസിസി ഓഫിസിലും ടൗണ്‍ഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും.
തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദ്ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു.
ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു പിടിയുടെ അന്ത്യം. അര്‍ബുദരോഗ ബാധിതനായി ചികിൽസയിലായിരുന്നു.
കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡണ്ടും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് അദ്ദേഹം. 2009-14 ലോക്‌സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്‍യുവിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പിടി തോമസ് സജീവ പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. കെഎസ്‍യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡണ്ട്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡണ്ട്, സംസ്‌ഥാന ജനറല്‍ സെക്രട്ടറി, സംസ്‌ഥാന പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
Most Read: ചെല്ലാനത്ത് കടൽഭിത്തി; 256 കോടിയുടെ പദ്ധതി അംഗീകരിച്ചു