മോസ്‌കോ: റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്‌ച തുടക്കം കുറിക്കാന്‍ പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കി. വന്‍തോതിലുള്ള വാക്‌സിന്‍ വിതരണം അടുത്തയാഴ്‌ച തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് പുടിന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഡോക്‌ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും ആദ്യം വാക്‌സിന്‍ നല്‍കുക. സ്‌പുട്‌നിക് 5 വാക്‌സിന്റെ 20 ലക്ഷം ഡോസുകള്‍ റഷ്യ നിര്‍മിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്‌തമാക്കി. സ്‌പുട്‌നിക് 5 വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഇടക്കാല പരീക്ഷണ ഫലങ്ങള്‍ തെളിയിക്കുന്നതായി റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു.
ഫൈസര്‍, ബയോടെക് എന്നിവയുടെ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രഖ്യാപനം. ബ്രിട്ടനിലും അടുത്തയാഴ്‌ചയാവും കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുക. സ്‌പുട്‌നിക് 5 വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ബന്ധപ്പെട്ടവരുടെ അനുമതിയോടെ ഇന്ത്യയില്‍ ഉടന്‍ തുടങ്ങുമെന്ന പ്രഖ്യാപനം അടുത്തിടെ പുറത്തുവന്നിരുന്നു.
Related News: ഫൈസർ വാക്‌സിന് ബ്രിട്ടന്റെ അനുമതി; ഉടൻ പുറത്തിറങ്ങും