ദോഹ: സർക്കാർ സ്വത്തുകളിലെ അനധികൃത കൈയേറ്റങ്ങൾ തടയുന്നതിനായി സമഗ്ര ക്യാമ്പയിന് തുടക്കം കുറിച്ച് ഖത്തർ മുനിസിപ്പാലിറ്റി പരിസ്‌ഥിതി മന്ത്രാലയം. ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ കാർഷിക മേഖലകൾ, എസ്‌റ്റേറ്റുകൾ, വിജനമായ പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ള വീടുകൾ ഉൾപ്പടെയുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
നവംബർ 15ന് ആരംഭിക്കുന്ന ക്യാമ്പയിൻ 2021 ഏപ്രിൽ വരെ തുടരുമെന്നാണ് വിവരം. സ്വകാര്യസ്വത്തുക്കളും പൊതുസ്വത്തുക്കളും സംബന്ധിച്ച 1987ലെ നിയമ വ്യവസ്‌ഥകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. പൊതുസ്വത്തുക്കളും സ്വകാര്യസ്വത്തുക്കളും രാജ്യത്തിന്റേതാണ്. ബന്ധപ്പെട്ട സ്‌ഥാപനങ്ങളിൽ നിന്നും സർക്കാരിൽ നിന്നും പ്രത്യേക അനുമതിയില്ലാതെ ഇത്തരം സ്വത്തുക്കൾ സ്വന്തമാക്കാനോ കൈവശപ്പെടുത്താനോ അധീനപ്പെടുത്താനോ അധികാരമില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ട്. പ്രത്യേക മാനദണ്ഡങ്ങളും നിയമനിർദ്ദേശങ്ങളും ഇതിന് ബാധകമാണ്.
അനധികൃത കൈയേറ്റം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികൾക്ക് നടപടികൾ സ്വീകരിക്കാൻ കഴിയും. ക്യാമ്പയിന്റെ ഭാഗമായി ഉദ്യോഗസ്‌ഥർ പരിശോധന നടത്തുകയും കൈയേറ്റം ഒഴിയണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പ് നോട്ടീസ് നൽകും. നിശ്‌ചിത ദിവസങ്ങൾക്കുള്ളിൽ കൈയേറ്റ ഭൂമിയിൽ നിന്ന് ഒഴിവായില്ലെങ്കിൽ സർക്കാരിന്റെ നേതൃത്വത്തിൽ ഒഴിവാക്കുകയും കൈയേറ്റക്കാരെ സുരക്ഷാ വിഭാഗത്തിന് കൈമാറുകയും തക്കതായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
പൊതുസ്വത്തുക്കളിലെ അനധികൃത കൈയേറ്റം തടയുന്നതിനായി നേരത്തെ നിരവധി ക്യാമ്പയിനുകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് രാജ്യം മുഴുവൻ ക്യാമ്പയിൻ നടപ്പിലാക്കാൻ തീരുമാനിക്കുന്നത്. എല്ലാ മേഖലയിലെയും കൈയേറ്റ ശ്രമങ്ങളും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും ക്യാമ്പയിന്റെ പരിധിയിൽ ഉൾപ്പെടും. പരിസ്‌ഥിതിക്ക് ആഘാതമേൽപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും ക്യാമ്പയിന്റെ കീഴിൽ വരും.
Read also: അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി