മധുര: തമിഴ്‌നാട്ടിലെ ജനങ്ങൾ പൊങ്കൽ നാളുകളിൽ കൊണ്ടാടുന്ന പരമ്പരാഗത വിനോദമായ ജല്ലിക്കെട്ട് കാണാനും കര്‍ഷക സമരത്തിന് പ്രതീകാത്‌മക പിന്തുണ നല്‍കുന്നതിനുമായി തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച മധുരയിലേക്കാണ് രാഹുൽ എത്തിയത്.
ഇവിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ ‘കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്നും എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ‘ എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഏപ്രില്‍-മെയ് മാസങ്ങളില്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ ‘ഷോ’യെന്ന് പറഞ്ഞു പ്രതിപക്ഷ കക്ഷികൾ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും രാഹുലിന്റെ സന്ദർശനം സാമൂഹിക മാദ്ധ്യമങ്ങളും യുവ സമൂഹവും വൻ ആഘോഷത്തോടെ ഏറ്റെടുത്തു.
വിളവെടുപ്പ് ഉൽസവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജല്ലിക്കെട്ട് നേരിൽ കണ്ട് ആസ്വദിക്കാനും രാഹുൽ സമയം കണ്ടെത്തി. മധുരയിലെ ആവണിപുരത്താണ് രാഹുല്‍ ജല്ലിക്കെട്ട് കാണാൻ സമയം കണ്ടെത്തിയത്.
‘തമിഴ് ജനതക്ക് ഒപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണ് എന്നും തമിഴരുടെ സംസ്‌കാരത്തെ അവഗണിക്കുന്നവര്‍ക്ക് നൽകുന്ന സന്ദേശമാണ് തന്റെ സന്ദര്‍ശനമെന്നും’ രാഹുല്‍ ഇവിടെ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രശസ്‌ത തമിഴ് യുവനടനും ഡിഎംകെ പ്രസിഡണ്ട് എംകെ സ്‌റ്റാലിന്റെ മകനുമായ ഉദയനിധി സ്‌റ്റാലിനും തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെഎസ് അളഗിരി ഉൾപ്പടെ നിരവധി പ്രമുഖരും രാഹുലിനെ അനുഗമിച്ചിരുന്നു.
ഇതേ സമയം ഇക്കഴിഞ്ഞ ഞായറാഴ്‌ച ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ രാഹുൽ ഗാന്ധി ക്വാറന്റെയിൻ ലംഘിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. കൊറോണ മാനദണ്ഡങ്ങൾ തെറ്റിച്ച രാഹുലിനെതിരെ ചാന്ദിനി ഷാ എന്ന അഭിഭാഷക മധുരയിൽ പരാതി നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.
നിയമങ്ങൾ സാധാരണക്കാർക്ക് മാത്രമാണോ ബാധകമെന്നും വിഐപികൾക്ക് എന്തും ചെയ്യാം എന്നാണോ എന്നുമൊക്കെയുള്ള വിമർശനങ്ങളും അഭിഭാഷക ചാന്ദിനി ഷാ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. അസുഖ ബാധിതയായ തന്റെ മുത്തശ്ശിയെ കാണാൻ ഇറ്റലിയിലായിരുന്ന രാഹുൽ ജനുവരി 10നാണ് തിരികെ എത്തിയത്. 14 ദിവസം ക്വാറന്റെയിൻ പൂർത്തീകരിക്കാതെ ജനുവരി 14ന് തന്നെ രാഹുൽ തമിഴ്‌നാട്ടിലെത്തി എന്നാണ് ആരോപണം.
Most Read: കോവിഡ് വാക്‌സിൻ വന്ധ്യത ഉണ്ടാക്കുമെന്ന് പ്രചരണം; മറുപടിയുമായി ഹർഷ വർധൻ