ന്യൂഡെൽഹി: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി രാജസ്‌ഥാൻ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഒരാഴ്‌ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് സച്ചിൻ പൈലറ്റ് സഹപ്രവർത്തകരായ രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്‌ച നടത്തുന്നത്. 45 മിനുട്ട് നേരം കൂടിക്കാഴ്‌ച നീണ്ടുനിന്നു.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിന്റെ ചുമതല പൈലറ്റ് ഏറ്റെടുക്കണമെന്ന് രാഹുലും പ്രിയങ്കയും ആഗ്രഹിക്കുന്നു എന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ പൈലറ്റ് നിലപാട് വ്യക്‌തമാക്കിയിട്ടില്ല.
എന്നാൽ, രാജസ്‌ഥാൻ മുഖ്യമന്ത്രിയാകുമെന്ന ഉറപ്പ് ലഭിക്കാൻ പൈലറ്റ് സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. രാജസ്‌ഥാന് ഒപ്പം അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലെ പ്രതിസന്ധികൾക്ക് താൽക്കാലിക പരിഹാരം കണ്ട ശേഷമാണ് രാഹുലും പ്രിയങ്കയും രാജസ്‌ഥാനിലേക്ക് ശ്രദ്ധ കൊടുക്കുന്നത്.
രാജസ്‌ഥാൻ മന്ത്രിസഭയിൽ തന്റെ വിശ്വസ്‌തരെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പൈലറ്റ് ഗാന്ധി സഹോദരങ്ങളുമായി സംസാരിച്ചതായാണ് വിവരം. പൈലറ്റിന്റെ വിശ്വസ്‌തരെ ഉൾക്കൊള്ളിക്കുന്നതിനായി മന്ത്രിസഭാ വിപുലീകരണം നടത്താൻ രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കുറച്ചുകാലമായി സമ്മർദ്ദത്തിലായിരുന്നു.
രാജസ്‌ഥാനില്‍ പുനഃസംഘടന വേണമെന്ന് പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്ന വിഭാഗവും ഏറെ നാളായി ഉയര്‍ത്തുന്ന ആവശ്യമാണ്. പഞ്ചാബില്‍ ഹൈക്കമാന്‍ഡ് നടത്തിയ നിര്‍ണായക ഇടപെടല്‍ വന്ന സാഹചര്യത്തില്‍ രാജസ്‌ഥാനിലും കാതലായ മാറ്റങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൈലറ്റ് വിഭാഗം.
സച്ചിന്‍ പൈലറ്റിനെ അനുകൂലിക്കുന്ന വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കണമെന്ന് ഗെഹ്‌ലോട്ടിന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം അംഗീകരിച്ചില്ലെങ്കില്‍ നേതൃമാറ്റം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
പഞ്ചാബില്‍ മുൻമുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജി ഭീഷണി മുഴക്കിയപ്പോഴും അനുനയ നീക്കത്തിന് മുതിരാതെ ഹൈക്കമാൻഡ് പുതിയ മുഖ്യമന്ത്രിയെ നിയമിക്കുകയാണ് ചെയ്‌തത്. അതിനാൽ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം മറികടന്നു നീങ്ങിയാല്‍ രാജസ്‌ഥാനിലും സ്‌ഥിതി വ്യത്യസ്‍തമാവില്ല എന്നാണ് സൂചന. രാജസ്‌ഥാനിലെ നേതൃമാറ്റം മാറ്റിവെക്കാനുള്ള ഗാന്ധികളുടെ ശ്രമമായാണ് ഈ കൂടിക്കാഴ്‌ചയെ കാണുന്നത്.
Most Read: സുരക്ഷാ വീഴ്‌ച സമ്മതിച്ച് ഡെൽഹി പോലീസ്; ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി ഉണ്ടാകും