ഉദയ്‌ഗിരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ആസാം സന്ദർശനം വിനോദ യാത്രയല്ലാതെ മറ്റൊന്നുമല്ലെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണാർഥം ഉദൽഗുരിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘അടുത്തിടെ, രാഹുൽ ഗാന്ധി അസം സന്ദർശിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അസം സന്ദർശനം ഒരു വിനോദയാത്ര മാത്രമാണ്. അദ്ദേഹം തൊഴിലാളികളെക്കുറിച്ച് പറയുമ്പോൾ എനിക്ക് ചിരിയാണ് തോന്നുക. കാരണം കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്ത് തേയിലത്തോട്ട തൊഴിലാളികൾക്കായി ഒന്നും ചെയ്‌തിരുന്നില്ല’, ഷാ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണത്തിനായാണ് രാഹുലിന്റെ ആസാം സന്ദർശനം. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രചാരണ രംഗത്തുണ്ട്.
അതേസമയം രണ്ടായിരത്തിൽ അധികം കലാപകാരികൾ ബിജെപിയുടെ ഭരണത്തിൽ ആയുധം ഉപേക്ഷിച്ചതായി ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. ബദ്രുദ്ദീൻ അജ്‌മലിന്റെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി (എഐയുഡിഎഫ്) കോൺഗ്രസ് സഖ്യമുണ്ടാക്കിയെന്നും ഈ സഖ്യം അധികാരത്തിൽ വന്നാൽ സംസ്‌ഥാനത്തേക്ക് നുഴഞ്ഞുകയറ്റം വർധിക്കുമെന്നും കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. അസമിലെ ധമാജിയിൽ നടന്ന പൊതുസമ്മേളനത്തിൽ ആയിരുന്നു ഷായുടെ പ്രസ്‌താവന.
മാർച്ച് 27 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് അസമിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 2നാണ് വോട്ടെണ്ണൽ.