കണ്ണൂർ: കഴിഞ്ഞ ദിവസവും ജില്ലയുടെ ഒറ്റപ്പെട്ട മേഖലകളിൽ കനത്ത മഴ തുടർന്നു. ശനിയാഴ്ച രാവിലെ മുതൽ തുടങ്ങിയ കനത്ത മഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും തുടർന്നു. കാറ്റിന് ശക്തി കുറഞ്ഞതോടെ തീരപ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്.
ശക്തമായ മഴയിൽ ജില്ലയുടെ പല ഭാഗങ്ങളിലും നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും വീടുകൾ പൂർണമായും ഭാഗികമായും തകർന്ന നിലയിലാണ്. പാളിയത്തുവളപ്പ് ചെക്കിക്കുണ്ടിന് സമീപം കുന്നിടിഞ്ഞു കൂറ്റൻ പാറകൾ വീടിനു മുകളിലേക്ക് വീണ് വീട് ഭാഗികമായി തകർന്നു. അപകടസമയത്ത് വീട്ടുകാർ പെട്ടെന്ന് തന്നെ പുറത്തിങ്ങി രക്ഷപെട്ടതിനാൽ ആളപായമുണ്ടായില്ല. കുന്നിന്റെ മുകളിലുള്ള കൂറ്റൻ പാറക്കെട്ടുകൾ മണ്ണിനോടൊപ്പം ഇളകി താഴേക്ക് പതിക്കുന്നതാണ് ഇവിടെ കൂടുതൽ അപകടം ഉണ്ടാക്കുന്നത്. സമീപത്തെ വീടുകളും ഇതേ രീതിയിൽ അപകട ഭീഷണിയിലാണ്.
ജില്ലയിൽ കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും, ശക്തമായ മഴ തുടർന്നതോടെ പിന്നീട് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഇവ പ്രവർത്തിക്കുന്നത്. അപകടഭീഷണിയുള്ള സ്ഥലങ്ങളിലെ ആളുകളെയെല്ലാം ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കണ്ണൂർ നഗര മേഖലയിൽ ഉൾപ്പെടെ 2 വീടുകൾ പൂർണമായും നശിച്ചു. 260 ഓളം വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
കാലവർഷക്കെടുതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനങ്ങൾക്കായി ജില്ലയിൽ നിരവധി കൺട്രോൾ റൂമുകൾ സജീവമായി. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും കൺട്രോൾ റൂമുകൾ ജില്ലയിൽ പ്രവർത്തിക്കും. ജൂനിയർ സൂപ്രണ്ട്, ക്ലർക്ക്, ടൈപ്പിസ്റ്റ്, ഓഫിസ് അസിസ്റ്റന്റ് എന്നിവരായിരിക്കും ഓരോ കൺട്രോൾ റൂമുകളിലും സേവനമനുഷ്ഠിക്കുന്നത്.