ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴക്ക് സാധ്യത. ജൂലൈ 18 മുതൽ 21 വരെ മഴ ശക്‌തമായേക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ തീരത്ത് ജൂലൈ 23 വരെ കനത്ത മഴക്ക് സാധ്യതയുള്ളതായും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കിഴക്കൻ രാജസ്‌ഥാൻ എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിനിടെ ശക്‌തി കുറഞ്ഞത് മുതൽ അതിതീവ്രതയുള്ളതുമായ കൊടുങ്കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. ഈ സമയത്ത് പുറത്തുനിൽക്കുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും ജീവാപായം വരെയുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ജൂലൈ 18 മുതൽ 21 വരെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലും (ജമ്മു കശ്‌മീർ, ലഡാക്ക്, ഗിൽഗിത്ത്, ബാൾട്ടിസ്‌ഥാൻ, മുസാഫർബാദ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്) വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും (പഞ്ചാബ്, ഹരിയാന, രാജസ്‌ഥാൻ, യുപി, വടക്കൻ മധ്യപ്രദേശ്) എന്നിവിടങ്ങളിൽ വ്യാപക മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട കനത്ത മഴക്കും അതിശക്‌തമായ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിന് ശേഷം മേഖലയിൽ മഴയുടെ ശക്‌തി കുറയും.
ജൂലൈ 18, 19 തീയതികളിൽ ഉത്തരാഖണ്ഡിൽ ഒറ്റപ്പെട്ട അതിശക്‌തമായ മഴക്ക് സാധ്യതയുണ്ട്. ജൂലൈ 19ന് ഉത്തർപ്രദേശിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തും ഒറ്റപ്പെട്ട കനത്ത മഴ പെയ്യാനിടയുണ്ട്. പടിഞ്ഞാറൻ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും തീവ്രത കുറഞ്ഞത് മുതൽ ശക്‌തമായ മഴക്ക് വരെ സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരത്തും സമീപ പ്രദേശങ്ങളിലും അടുത്ത 5-6 ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്കും അതിശക്‌തമായ മഴക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Also Read: പാർലമെന്റിന് മുന്നിൽ ഉപരോധം നടത്തുമെന്ന് കർഷകർ; ചർച്ചയ്‌ക്ക് വിളിച്ച് കേന്ദ്ര കൃഷിമന്ത്രി