ദുബായ്: ആവേശം അലതല്ലിയ മൽസരത്തിൽ രാജസ്‌ഥാൻ റോയല്‍സിന് അഞ്ച് വിക്കറ്റ് വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 159 റണ്‍സ് ഒരു പന്ത് ബാക്കി നില്‍ക്കെയാണ് രാജസ്‌ഥാൻ മറികടന്നത്.
രാജസ്‌ഥാൻ റോയല്‍സിന്റെ മധ്യനിരയില്‍ തിളങ്ങിയ രാഹുല്‍ തെവാത്തിയയും റിയാന്‍ പരാഗും ചേര്‍ന്ന് ട്വന്റി 20 ക്രിക്കറ്റിലെ അനിശ്‌ചിതത്വത്തിന്റെ ആവേശം കാണികളില്‍ നിറക്കുക ആയിരുന്നു. ഹൈദരാബാദിന്റെ അച്ചടക്കമുള്ള ബൗളിംഗ് നിരയെ ഇനിയെന്തു ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലേക്ക് എത്തിച്ചത് ഈ യുവതാരങ്ങളാണ്. ലോകോത്തര സ്‌പിന്നർ റാഷിദ് ഖാനെയും ഇടംകൈയന്‍ പേസര്‍ നടരാജനെയും ബൗണ്ടറിക്കു മുകളിലൂടെ പറത്തി ഇരുവരും രാജസ്‌ഥാനെ വിജയ തീരത്തിലേക്കടുപ്പിച്ചു. രാജസ്‌ഥാന്റെ ലോകോത്തര ബാറ്റിംഗ് നിരയെ ഞെട്ടിക്കുന്ന ബൗളിംഗ് പ്രകടനം കാഴ്‌ച്ചവെച്ച ഹൈദരാബാദ് ബൗളര്‍മാരെ ദിശാബോധം തെറ്റിയ അവസ്‌ഥയിലേക്കാണ് കൗമാരതാരങ്ങള്‍ എത്തിച്ചത്.
പരാഗ് തുടങ്ങിവച്ച വെടിക്കെട്ട് തെവാത്തിയ ഏറ്റെടുത്തതോടെ രാജസ്‌ഥാൻ വിജയം രുചിക്കുകയായിരുന്നു. ഈ സീസണിലെ ആദ്യ മത്‌സരം കളിക്കാന്‍ ജോസ് ബട്‌ലറോടൊപ്പം ഓപ്പണറുടെ റോളില്‍ എത്തിയ ബെന്‍ സ്‌റ്റോക്‌സിനെ അഞ്ച് റണ്‍സിന് കൂടാരം കയറ്റി ഹൈദരാബാദിന്റെ ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് രാജസ്‌ഥാൻകാര്‍ക്ക് ആദ്യ ഷോക്ക് നല്‍കി. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഹിറ്റ് വിക്കറ്റായാണ് സ്‌റ്റോക്‌സ് മടങ്ങിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സ്‌റ്റീവ് സ്‌മിത്തിനും അധികം ആയസുണ്ടായില്ല. നടരാജന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ രണ്ടാം റണ്‍ എടുക്കാനുള്ള ബട്‌ലറുടെ ശ്രമം സ്‌മിത്തിന്റെ റണ്‍ ഔട്ടില്‍ കലാശിച്ചു.
നാലാം ഓവറിലെ ആദ്യ പന്തില്‍ ബട്‌ലറെ കീപ്പര്‍ ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിച്ച് ഖലീല്‍ അഹമ്മദ് രാജസ്‌ഥാൻ റോയല്‍സിനെ വീണ്ടും ഞെട്ടിച്ചു. 13 പന്തില്‍ 16 റണ്‍സായിരുന്നു ബട്‌ലറുടെ സമ്പാദ്യം. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സായിരുന്നു പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ രാജസ്‌ഥാന്റെ സമ്പാദ്യം. മൂന്ന് വിക്കറ്റ് നഷ്‌ടപ്പെട്ടതിനുശേഷം ഒത്തുചേര്‍ന്ന ഉത്തപ്പ- സഞ്ജു സഖ്യം പതിയെ മുന്നോട്ടു പോകവെ പത്താം ഓവറിലെ ആദ്യപന്തില്‍ റഷീദ് ഖാന്‍ ഉത്തപ്പയെ എല്‍ബിയില്‍ കുടുക്കി. 15 പന്തില്‍ 18 റണ്‍സാണ് ഉത്തപ്പ നേടിയത്.
സ്‌കോര്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 63 റണ്‍സ്. സ്‌കോര്‍ 78ല്‍ നില്‍ക്കെ സഞ്ജുവിനെ ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിച്ച് റഷീദ് ഖാന്‍ രാജസ്ഥാനെ പ്രതിരോധത്തിലാക്കി. 25 പന്തില്‍ 26 റണ്‍സാണ് സഞ്ജു നേടിയത്. 26 പന്തില്‍ 42 റണ്‍സെടുത്ത പരാഗും 28 പന്തില്‍ 45 റണ്‍സെടുത്ത തെവാത്തിയയും ചേര്‍ന്നാണ് രാജസ്‌ഥാനെ വിജയിപ്പിച്ചത്. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദും റാഷിദ് ഖാനും രണ്ട് വിക്കറ്റുകള്‍ വീതം നേടി.
Read More: കോവിഡ് പോരാളിക്ക് വിട; ആരിഫ് ഖാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഉപരാഷ്‌ട്രപതി