ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം പുറത്താക്കുമെന്ന് മുൻ മന്ത്രി എംഎം മണി. ഏരിയാ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രന് പാർട്ടിയിൽ തുടരാനാകില്ല. രാജേന്ദ്രന്റെ രാഷ്‌ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും? ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും 3 തവണ എംഎൽഎയുമാക്കി. മര്യാദക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകാം. ഇക്കൂട്ടർ പാർട്ടി വിട്ടു പോയാലും പ്രശ്‌നമില്ല. ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ലെന്നും മണി പറഞ്ഞു. മറയൂര്‍ ഏരിയാ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.
ഒരാഴ്‌ച മുൻപ് നടന്ന സിപിഎം അടിമാലി ഏരിയാ സമ്മേളനത്തിലും എംഎം മണി രാജേന്ദ്രനെതിരെ പരസ്യ വിമർശനം നടത്തിയിരുന്നു. സ്‌ഥാനമാനങ്ങളാകരുത് പാര്‍ട്ടിക്കാരുടെ ലക്ഷ്യമെന്നും മൂന്ന് തവണ എംഎൽഎ ആയിട്ടും വീണ്ടും സ്‌ഥാനത്തിന് ശ്രമിച്ചതാണ് എസ് രാജേന്ദ്രന്റെ വീഴ്‌ചയെന്നും എംഎം മണി കുറ്റപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ രാജേന്ദ്രനെതിരെ അന്വേഷണം നടക്കുകയാണെന്നും പാര്‍ട്ടി ഉചിതമായ നടപടി എടുക്കുമെന്നും മണി പറഞ്ഞിരുന്നു. ദേവികുളത്തെ എൽഡിഎഫ് സ്‌ഥാനാർഥി എ രാജയെ തോൽപ്പിക്കാൻ ഇത്തവണ സീറ്റ് കിട്ടാത്ത രാജേന്ദ്രൻ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിൽ സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ അന്വേഷണവും തുടരുകയാണ്.
Most Read: ‘ആളുകള്‍ വടിവാളുകള്‍ വാങ്ങി വീടുകളിൽ സൂക്ഷിക്കണം’; വിഎച്ച്പി നേതാവ്