തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ സിപിഎം സ്‌ഥാനാർഥികളെ വെള്ളിയാഴ്‌ച ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പരിഗണിക്കും. അടുത്ത ആഴ്‌ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. മുഖ്യമന്ത്രി ആശുപത്രിയിൽ ആണെങ്കിലും ഓൺലൈൻ ആയി യോഗത്തിൽ പങ്കെടുക്കും.
മൂന്ന് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭയിലെ കക്ഷിബലം അനുസരിച്ച് ഒരു സീറ്റിൽ പ്രതിപക്ഷത്ത് നിന്നുള്ള സ്‌ഥാനാർഥി വിജയിക്കും. ഭരണപക്ഷത്തിന് ലഭിക്കുന്ന രണ്ട് സീറ്റുകളും സിപിഎമ്മിനായിരിക്കും. ഇത് സംബന്ധിച്ച് കക്ഷി നേതാക്കൾക്കിടയിൽ ധാരണയായിട്ടുണ്ട്.
ഒരു സീറ്റ് സിപിഎം സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന് ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ തവണ ചെറിയാന്റെ പേര് സജീവമായി ഉയർന്നെങ്കിലും രാജ്യസഭയിൽ പാർട്ടി നേതാവായി പ്രവർത്തിക്കാൻ മുതിർന്ന നേതാവിനെ അയക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം എളമരം കരീമിന് സീറ്റ് നൽകുകയായിരുന്നു. ചെറിയാൻ ഫിലിപ്പിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇറക്കാതിരുന്നതും രാജ്യസഭ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തൽ.
മറ്റൊരു സീറ്റിലേക്ക് നിലവിൽ മന്ത്രിസഭയിൽ നിന്ന് ഒഴിയുന്ന പാർട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജൻ, എകെ ബാലൻ, തോമസ് ഐസക്ക്, മുതിർന്ന നേതാവായ ജി സുധാകരൻ എന്നിവരിൽ നിന്ന് ആരെയെങ്കിലും പരിഗണിച്ചേക്കും. സിസിപിഎം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യ ജോയ്‌ന്റ് സെക്രട്ടറിയുമായ വിജു കൃഷ്‌ണന്റെ പേരും പരിഗണിക്കപ്പെടാം.
Also Read: സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഇടയിൽ തര്‍ക്കം