ദുബായ്: ക്യാപ്റ്റന്റെ ഉത്തരവാദിത്തോടെ മുന്നില്‍ നിന്നു നയിച്ച വിരാട് കോഹ്‌ലിയുടെ മാസ്‌മരിക ബാറ്റിംഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 37 റണ്‍സിന്റെ വിജയം. ആര്‍സിബി ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ബാറ്റേന്തിയ ചെന്നൈ ടീമിന് കളിയില്‍ ഒരിക്കല്‍പോലും ആധിപത്യം പുലര്‍ത്താനായില്ല.
ഓപ്പണിംഗ് വിക്കറ്റില്‍ ഷെയ്ന്‍ വാട്‌സണൊപ്പം എത്തിയ ഡുപ്ലേസിസ് എട്ടു റണ്‍സുമായി മടങ്ങി. ഓഫ് സ്‌പിന്നർ വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്ത് ക്രിസ് മോറിസ് പിടിച്ചാണ് ഡുപ്ലേസിസ് മടങ്ങിയത്. ഫോമിലേക്കുയരുമെന്ന പ്രതീക്ഷ നല്‍കിയ ഷെയ്ന്‍ വാട്‌സണും സുന്ദറിന്റെ പന്തില്‍ 14 റണ്‍സുമായി മടങ്ങി. മൂന്നാമനായെത്തിയ അമ്പാട്ടി റായിഡുവും പുതുമുഖം എന്‍. ജഗദീശനും പതുക്കെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ 15ആം ഓവറില്‍ ജഗദീശനെ റണ്‍ ഔട്ടാക്കി ക്രിസ് മോറിസ് ചെന്നൈയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി.
തുടര്‍ന്നെത്തിയ ചെന്നൈ ക്യാപ്റ്റന്‍ ധോണി ചഹാലിനെ ഉയര്‍ത്തിയടിക്കാനുള്ള നീക്കത്തില്‍ ഔട്ടായതോടെ അവര്‍ തോല്‍വി ഉറപ്പിച്ചു. വളരെ അച്ചടക്കത്തോടെ പന്തെറിഞ്ഞ ആര്‍സിബി ബൗളര്‍മാര്‍ ചെന്നൈക്ക് ആവശ്യമായ റണ്‍ റേറ്റില്‍ സ്‌കോറിംഗ് മുന്നോട്ടു കൊണ്ടുപോകാനുള്ള അവസരം നല്‍കിയില്ല. നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ക്രിസ് മോറിസും മൂന്നോവറില്‍ 16 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തിയ വാഷിംഗ്ടണ്‍ സുന്ദറും ആര്‍സിബിക്കായി ബൗളിംഗില്‍ തിളങ്ങി.
നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ സെയ്‌നിയും മികച്ച രീതിയില്‍ പന്തെറിഞ്ഞു. നേരത്തെ 52 പന്തില്‍ 90 റണ്‍സ് നേടിയ കോഹ്‌ലിയുടെയും 33 റണ്‍സ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും 22 റണ്‍സ് നേടിയ ശിവം ദുബെയുടെയും ബാറ്റിംഗ് കരുത്തില്‍ ആര്‍സിബി നാല് വിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സാണ് നേടിയത്. എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 132 റണ്‍സ് നേടിയ ചെന്നൈ ടീമിന്റെ ടോപ് സ്‌കോറര്‍ 42 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവാണ്. 33 റണ്‍സ് നേടിയ ജഗദീശനും നന്നായി ബാറ്റ് ചെയ്‌തു. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദി മാച്ച്. ഇന്നത്തെ ഹൈലൈറ്റ്സ് Hotstar ൽ കാണാം.
National News: ടി.ആര്‍.പി. തട്ടിപ്പ്; റിപ്പബ്ളിക് ടി.വി. അധികൃതര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല