ന്യൂഡെൽഹി: രാജ്യത്ത് റെഡിമെയ്‌ഡ് വസ്‌ത്രങ്ങളോടുള്ള ജനങ്ങളുടെ പ്രിയം വർധിക്കുന്നതായി റിപ്പോർട്. റെഡിമെയ്‌ഡ് വസ്‌ത്ര നിർമാതാക്കളുടെ വരുമാനത്തിൽ എട്ടു മുതൽ പത്ത് ശതമാനം വരെ വർധനയാണ് രേഖപ്പെടുത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്‌താൽ 3-5 ശതമാനത്തിൽ നിന്നും ഈ വർഷം 6-8 ശതമാനമായി വരുമാനം ഉയരുമെന്ന് ക്രിസിൽ റേറ്റിഗ്‌സ് റിപ്പോർട് സൂചിപ്പിക്കുന്നു. ((Credit Rating Information Services of India Limited))
ആഭ്യന്തര ഡിമാൻഡ് വർധിച്ചതും, കയറ്റുമതി ഉയർന്നതുമാണ് വരുമാന വർധനവിന്റെ പ്രധാന കാരണമായി വസ്‌ത്ര നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, പരുത്തി വില കുറഞ്ഞതും വിതരണ ശൃംഖലയിലെ തടസങ്ങൾ പരിഹരിക്കപ്പെട്ടതും വരുമാനം ഉയരാൻ കാരണമായിട്ടുണ്ട്. അതേസമയം, അസംസ്‌കൃത വസ്‌തുക്കളുടെ വില കുറഞ്ഞതും വ്യാപാരികൾക്ക് ഏറെ സഹായകരമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
‘റെഡിമെയ്‌ഡ് വസ്‌ത്ര നിർമാതാക്കൾ ആഭ്യന്തര ഉപഭോഗത്തെയാണ് കൂടുതൽ ആശ്രയിക്കുന്നത്. മൊത്തം ഡിമാൻഡിന്റെ 75 ശതമാനം രാജ്യത്തിനകത്തു നിന്ന് തന്നെയാണ്. ഇതിൽ ഈ സാമ്പത്തിക വർഷം 6-8 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ബാക്കി ഡിമാൻഡിന്റെ 25 ശതമാനം കയറ്റുമതിയിൽ നിന്നാണ്. കയറ്റുമതിയിൽ ഈ സാമ്പത്തിക വർഷം 4-6 ശതമാനം വളർച്ച കൈവരിക്കും. വിദേശ വിപണികളിലെ ഉപഭോഗം മന്ദഗതിയിലാണെങ്കിലും ക്രമേണ ഉയരുമെന്നാണ് പ്രതീക്ഷ’- ക്രിസിൽ റേറ്റിഗ്‌സ് ഡയറക്‌ടർ (Credit Rating Information Services of India Limited) ഗൗതം ഷാഹി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം, ആഭ്യന്തര പരുത്തി വില കുത്തനെ ഉയർന്നതും യുഎസിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഡിമാൻഡ് കുറഞ്ഞതും കയറ്റുമതിയെ ഏറെ ബാധിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റുമതിയുടെ അളവ് 7 ശതമാനം ഇടിഞ്ഞതായാണ് റിപ്പോർട്. ഈ സാമ്പത്തിക വർഷം പരുത്തിയുടെയും മനുഷ്യനിർമിത നാരുകളുടെയും വില യഥാക്രമം 15-17 ശതമാനവും 8-10 ശതമാനവും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിസിൽ റേറ്റിഗ്‌സ് റിപ്പോർട് വ്യക്‌തമാക്കുന്നു.
Entertainment | വിജയ്‌യുടെ ‘ലിയോ’ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് വിജയം സൂചിപ്പിക്കുന്നു