ഇംഫാൽ: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്. മെയ്‌തേയ് വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ മരിച്ചു കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറി. സംഭവത്തിൽ അക്രമികൾക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ സർക്കാർ വ്യക്‌തമാക്കി.
മെയ്‌തേയ് വിഭാഗത്തിൽപ്പെട്ട 17 വയസുള്ള പെൺകുട്ടിയേയും 20 വയസുള്ള ആൺകുട്ടിയേയുമാണ് കഴിഞ്ഞ ജൂലൈ മുതൽ കാണാതായത്. ഇരുവരും ഒരു പുൽത്തകിടിയിലിരിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആയുധധാരികളായ സംഘത്തിന്റെ വനത്തിലെ ക്യാമ്പിന് സമീപത്ത് വിദ്യാർഥികൾ ഇരിക്കുന്നതായാണ് ഒരു ചിത്രം. ഇവരുടെ പിറകിലായി ആയുധധാരികളായ അക്രമികളെയും കാണാമായിരുന്നു.
വിദ്യാർഥികളുടെ മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നതാണ് മറ്റൊരു ചിത്രം. ഇതോടെയാണ്, കുട്ടികൾ കൊല്ലപ്പെട്ടുവെന്ന സ്‌ഥിരീകരണം വന്നത്. മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിനിടെ വിദ്യാർഥികളെ കാണാതായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കുട്ടികൾക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
മണിപ്പൂരിലെ കുന്നിൻ ചെരിവുകളിൽ 25 കുക്കി സായുധസംഘങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്. താഴ്‌വരകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മെയ്‌തേയ് സംഘങ്ങൾ തങ്ങളെ അക്രമിക്കുന്നതായാണ് കുക്കികളുടെ ആരോപണം. അതേസമയം, കുക്കികൾ ആയുധനിരോധന നിയമം ലംഘിക്കുകയും തങ്ങൾക്കെതിരെ ആക്രമണം നടത്തുകയും ചെയ്യുന്നതായാണ് മെയ്‌തേയ് വിഭാഗക്കാർ പറയുന്നത്. മണിപ്പൂർ കലാപത്തിൽ ഇതുവരെ 180 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേരെ കാണാതായിട്ടുമുണ്ട്.
Most Read| ‘കാനഡ ഭീകരരുടെ സുരക്ഷിത താവളം’; ട്രൂഡോയുടേത് തെളിവില്ലാത്ത ആരോപണം- ശ്രീലങ്ക