ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തന ദൗത്യം അതിതീവ്രമായി തുടരുന്നു. ഒമ്പത് നാൾ പിന്നിട്ടിരിക്കുന്ന രക്ഷാപ്രവർത്തനം നാൾക്കുനാൾ ദുഷ്‌കരമാവുകയാണെങ്കിലും ദൗത്യ സംഘം മുന്നോട്ട് തന്നെയാണ്. തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെ മല താഴേക്ക് തുരന്ന് തുരങ്കത്തിനകത്ത് പ്രവേശിച്ചു രക്ഷപ്പെടുത്താനാണ് ശ്രമം.
എന്നാൽ, ഈ നീക്കം വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന ആശങ്കയുമുണ്ട്. ഈ പ്രവർത്തനം ഇന്നലെ തുടങ്ങിയിട്ടില്ല. മുകളിൽ നിന്ന് 120 മീറ്ററോളം തുരന്നിറങ്ങുമ്പോൾ താഴെ തുരങ്കം ഇടിയാൻ സാധ്യതയുണ്ടെന്നാണ് അലട്ടുന്ന ചോദ്യം. എങ്കിലും ഈ പദ്ധതി പൂർണമായി ഉപേക്ഷിച്ചിട്ടിട്ടില്ല. അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ച് ഇന്ന് ഏതാനും മീറ്ററുകൾ തുരന്ന ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞ ദിവസം വരെ പരീക്ഷിച്ച കുഴൽവഴിയുള്ള രക്ഷാമാർഗം വീണ്ടും സജീവമാക്കാൻ ദൗത്യസംഘം നീക്കം തുടങ്ങി. 90 സെന്റീമീറ്റർ വ്യാസമുള്ള പത്ത് കുഴലുകൾ ഒന്നിന് പിറകെ ഒന്നായി തുരങ്കത്തിനുള്ളിലെ അവശിഷ്‌ടങ്ങൾക്ക് ഇടയിലൂടെ കയറ്റി തൊഴിലാളികളിലേക്ക് എത്തിച്ചു അതുവഴി അവരെ പുറത്തെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, അവശിഷ്‌ടങ്ങൾക്ക് ഇടയിലൂടെ കടത്തിവിട്ടു കുഴലുകൾ 30 മീറ്റർ സഞ്ചരിച്ചപ്പോൾ വലിയ പാറകളിൽ തട്ടി നിന്നത് വെല്ലുവിളിയായി.
യന്ത്രസഹായത്താൽ പാറ പൊട്ടിച്ചു പൈപ്പുകളെ മുന്നോട്ട് നീക്കാനാണ് ഇപ്പോഴത്തെ ശ്രമം. നിലവിൽ അവശിഷ്‌ടങ്ങൾക്ക് ഇടയിലൂടെയുള്ള കുഴലുകൾക്ക് കേടുപറ്റിയതിനാൽ 80 സെന്റീമീറ്റർ വ്യാസമുള്ള പുതിയ കുഴലുകൾ അവക്കുള്ളിലൂടെ കടത്തിവിടും. പാറകൾ പൊട്ടിക്കുന്ന മുറയ്‌ക്ക് അവ തൊഴിലാളികൾക്ക് അരികിലേക്ക് നീക്കും. അവശിഷ്‌ടങ്ങൾ നീക്കുന്നതിനുള്ള ഡ്രില്ലിങ് ആരംഭിച്ചെന്നും അതിനൊപ്പം കുഴലുകളും സുഗമമായി മുന്നോട്ട് നീങ്ങിയാൽ രണ്ടര ദിവസത്തിനകം തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നും സ്‌ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു.
അതിനിടെ, റോബോട്ടിന്റെ സഹായവും തേടിയിട്ടുണ്ട്. തുരങ്കത്തിന്റെ മേൽക്കൂരയ്‌ക്കും അവശിഷ്‌ടങ്ങൾക്കും ഇടയിലുള്ള നേർത്ത വിടവിലൂടെ ക്യാമറ ഘടിപ്പിച്ച ചെറു റോബോട്ടിനെ കടത്തിവിട്ടു അപ്പുറത്തുള്ള സാഹചര്യങ്ങളും തൊഴിലാളികളുടെ തൽസമയ ദൃശ്യങ്ങളും പരിശോധിക്കാനാണ് നീക്കം. തൊഴിലാളികൾക്ക് കൂടുതൽ ഭക്ഷണം എത്തിക്കാൻ ആറിഞ്ചു വ്യാസമുള്ള ചെറു പൈപ്പ് ഇന്നലെ സജ്‌ജമാക്കി . ഇതിലൂടെ റൊട്ടി, പരിപ്പ് കരി എന്നിവ പാക്കറ്റിലാക്കി കുഴലിൽ ശക്‌തമായി കാറ്റടിപ്പിച്ചു തൊഴിലാളികളിലേക്ക് എത്തിക്കുന്നുണ്ട്.
രക്ഷാദൗത്യം ഒമ്പത് ദിവസം പിന്നിട്ടിരിക്കുന്നതിനാൽ തൊഴിലാളികളുടെ ആരോഗ്യനില മോശമായേക്കുമെന്ന ആശങ്കയുണ്ട്. മെഡിക്കൽ സംഘം പൈപ്പ് വഴി അവരോട് സംസാരിക്കുന്നുണ്ട്. മരുന്നുകളും വൈറ്റമിൻ ഗുളികകളും എത്തിച്ചു. തൊഴിലാളികളിൽ ആത്‌മവിശ്വാസം നിലനിർത്താൻ കൗൺസിലർമാർ ഇടയ്‌ക്കിടെ അവരുമായി സംസാരിക്കുന്നുണ്ട്.
Most Read| ഗോവയിൽ ലോകസിനിമയുടെ വസന്തകാലം; രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം