മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ എസ്‌വൈഎസ് നേതൃത്വത്തിൽ പൂർത്തീകരിക്കുന്ന ‘സാന്ത്വന സദനം’ അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ ഇന്ന് 4 മണിക്ക് നാടിന് സമർപ്പിക്കും.
മൂന്ന് കോടിയോളം രൂപ ചിലവില്‍ പൂർത്തീകരിക്കുന്ന സാന്ത്വന സദനത്തിൽ മെഡിക്കല്‍ കെയര്‍ സെന്റര്‍, ഡി അഡിക് ഷന്‍ സെന്റര്‍, കൗണ്‍സിലിംഗ് കേന്ദ്രം, ഹോം കെയര്‍ സര്‍വ്വീസ്, സാന്ത്വനം വളണ്ടിയര്‍ സേവനം, ആംബുലന്‍സ് സര്‍വ്വീസ്, ജനാസ സംസ്‌ക്കരണ കേന്ദ്രം തുടങ്ങിയവയാണ് പ്രാഥമികമായി ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്; ഭാരവാഹികൾ വ്യക്‌തമാക്കി.
“കോവിഡ് കാലത്തിനെ വകവെക്കാതെ, എന്നാൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്തുകൊണ്ട് സംഘടകസമിതിയുടെ വിശ്രമമില്ലാത്ത ജോലികൾക്ക് ഇന്ന് ഫലം ലഭിക്കുകയാണ്. ഇനിയും പൂർത്തീകരിക്കാൻ ഏറെയുണ്ട്. അതിനായി ഇനിയുമൊരുപാട് ജോലികൾ പൂർത്തീകരിക്കാനും ഫണ്ട് കണ്ടെത്തേണ്ടതുമുണ്ട്” –സംഘാടക സമിതിക്ക് വേണ്ടി എസ്‌വൈഎസ് ഈസ്‌റ്റ് ജില്ലാ ജനറൽ സെക്രട്ടറി കെപി ജമാൽ കരുളായി പറഞ്ഞു.
ഒരു വർഷം മുൻപ് പ്രഖ്യാപിച്ച തിയ്യതിയിൽ തന്നെ സാന്ത്വനസദനം നാടിനു സമർപ്പിക്കാൻ കഴിയുന്നതിൽ ഞങ്ങൾ കൃതാർഥരാണ്. ഒട്ടനേകം പേരുടെ സഹായങ്ങൾ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. ഈ മഹാ സംരഭത്തെ സഹായിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം ലഭിക്കും. ഇത്തരമൊരു ലക്ഷ്യത്തിനൊപ്പം എപ്പോഴും പ്രപഞ്ച നാഥൻ ഉണ്ടായിരുന്നു. ഇനിയും മുന്നോട്ടു അതുണ്ടാകും“ –ജമാൽ കരുളായി കൂട്ടിചേർത്തു.
കോവിഡ് മഹാമാരി വിതച്ച പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ സാമൂഹിക സംരംഭം എസ്‌വൈഎസ് പൂർത്തീകരിക്കുന്നത്. പ്രവാസികളും പ്രാദേശിക വിശ്വാസികളും കോവിഡ് കാലത്തിലെ ഇല്ലായ്‌മകൾ പോലും വകവെക്കാതെയാണ് ഈ സാമൂഹിക സംരംഭത്തെ സഹായിക്കാനായി മുന്നോട്ടുവന്നത്. വേറിട്ട വിവിധ ധനസമാഹരണ പദ്ധതികളാണ് ഇതിന്റെ പൂർത്തീകരണത്തിനായി എസ്‌വൈഎസ് മുന്നോട്ടുവച്ചത്.
പാഴ്‌വസ്‌തുക്കളുടെ ശേഖരണവും വിൽപനക്കുമായി ‘റീ സ്‌റ്റോർ മലപ്പുറം’, അംഗങ്ങൾക്കിടയിൽ ‘എന്റെ കൈനീട്ടം’, തണലേകാം തുണയാകാം എന്ന ശീര്‍ഷകത്തില്‍ ഗ്ളോബൽ സൈബര്‍ കോണ്‍ഫറന്‍സ്, വീടുകളിൽ സംഭാവന പെട്ടികൾ സ്‌ഥാപിച്ചുള്ള ‘സദാനനിധി’ തുടങ്ങി ഒട്ടനവധി ധനസമാഹരണ പദ്ധതികളാണ് സംഘാടകർ നടപ്പിലാക്കിയത്.
Most Read: അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്‌ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും