മലപ്പുറം: സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഫൈനല്‍ തേടി കേരളം ഇന്നിറങ്ങുന്നു. കരുത്തരായ കര്‍ണാടകയാണ് സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളി. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരം. ചരിത്രത്തിൽ ആദ്യമായാണ് സന്തോഷ് ട്രോഫിക്ക് മലപ്പുറം ആതിഥ്യമരുളുന്നത്.
ഗ്രൂപ്പ് എയില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളം സെമി ടിക്കറ്റ് നേടിയത്. ഇതുവരെയും ഒരു തോല്‍വി പോലും അറിയാത്ത ടീം സെമിയിലും വിജയം നേടുമെന്ന ആത്‌മവിശ്വാസത്തിലാണ്.
ഹോം ഗ്രൗണ്ടിന്റെ അഡ്വാന്റേജ് മുതലെടുക്കാനാവും എല്ലാ മൽസരത്തിലുമെന്ന പോലെ സെമിയിലും കേരളം ശ്രമിക്കുന്നത്. ഫുട്‌ബോളിന്റെ ആവേശം അലതല്ലിയാര്‍ക്കുന്ന മലപ്പുറത്തെ കായിപ്രേമികളും അതിന് തന്നെയാണൊരുങ്ങുന്നത്. നാല് മൽസരത്തില്‍ നിന്നും പത്തിലധികം ഗോളുകളാണ് കേരളം നേടിയത്. വഴങ്ങിയതാവട്ടെ കേവലം മൂന്ന് ഗോളും. ഈ കണക്കുകള്‍ മാത്രം മതി കേരളത്തിന്റെ ശക്‌തി അളക്കാൻ.
എന്നാൽ മുന്നേറ്റത്തില്‍ മികവ് പുലര്‍ത്തുമ്പോഴും ഫിനിഷിംഗിലെ പോരായ്‌മകൾ കേരളത്തെ വലക്കുന്നുണ്ട്. പ്രതിരോധത്തിലും പാളിച്ചകളുണ്ട്.
അതേസമയം രണ്ട് ജയവും ഒന്ന് വീതം സമനിലയും തോല്‍വിയും വഴങ്ങിയാണ് ഗ്രൂപ്പ് ബിയില്‍ നിന്നും കർണാടകയുടെ സെമി പ്രവേശം. ഏഴ് പോയിന്റാണ് കര്‍ണാടകയുടെ ഇതുവരെയുള്ള നേട്ടം. കൊണ്ടും കൊടുത്തും മുന്നേറുന്ന അറ്റാക്കിംഗ് ഗെയിം കര്‍ണാടക വീണ്ടും പുറത്തെടുത്താല്‍ കേരളം അല്‍പമൊന്ന് വിയര്‍ക്കേണ്ടി വരുമെന്നുറപ്പ്. ഗുജറാത്തിനെതിരായ വന്‍ വിജയത്തോടെ സെമിയിലേക്ക് കുതിച്ചെത്തിയ കര്‍ണാടകയുടെ പോരാട്ടവീര്യം ചില്ലറയല്ല.
അടുത്ത ദിവസം നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ബംഗാള്‍ മണിപ്പൂരിനെ നേരിടും. മെയ് രണ്ടിനാണ് ഫൈനല്‍.
Most Read: ദുരൂഹതകൾ ഒളിപ്പിച്ച് ‘ട്വൽത് മാൻ’ ടീസറെത്തി