തിരുവനന്തപുരം: സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുടെ യോഗം നാളെ നടക്കും. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ യോഗം മന്ത്രിയുടെ അധ്യക്ഷതയിലാകും നടക്കുക. നാളെ രാവിലെ 11നാണ് യോഗം.
അതേസമയം, സ്‌കൂൾ തുറക്കുന്നതിലെ മാർഗരേഖയിൽ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്ത മാസം അഞ്ചോടെ മാർഗരേഖ പുറത്തിറക്കും. അധ്യാപകർ, വിദ്യാർഥികൾ, പിടിഎ, ആരോഗ്യവകുപ്പ്, ജനപ്രതിനിധികൾ, തദ്ദേശസ്‌ഥാപനങ്ങൾ തുടങ്ങിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ധാരണയായിട്ടുണ്ട്.
അധ്യാപക, വിദ്യാർഥി സംഘടനകളുമായി ഓൺലൈൻ യോഗം നാളെയും മറ്റന്നാളുമായി ചേരും. കളക്‌ടർമാരുടെയും യോഗം ചേരുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്‌തമാക്കി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാൻ എസ്‌സിഇആർടി വിളിച്ച കരിക്കുലം കമ്മിറ്റി യോഗം ഇന്നലെ നടന്നിരുന്നു. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഷിഫ്റ്റ് അടിസ്‌ഥാനത്തിൽ പഠനം വേണമെന്ന നിർദ്ദേശം പരിഗണനയിലുണ്ട്.
സ്‌കൂൾ തുറക്കുന്നതിനുള്ള കരട് മാർഗനിർദ്ദേശങ്ങളും യോഗം തയാറാക്കും. ഇതിനുശേഷമാകും അധ്യാപക സംഘടനകളുടെ യോഗം ചേരുക. അധ്യാപക സംഘടകനളുടെ യോഗത്തിൽ ഈ കരട് നിർദ്ദേശങ്ങൾ അവതരിപ്പിക്കും. ഇത് അടിസ്‌ഥാനമാക്കിയാകും ചർച്ചയും തീരുമാനവുമുണ്ടാകുക. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ രണ്ട് ഷിഫ്‌റ്റുകളായി പഠനം വേണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്.
Also Read: വവ്വാൽ സാമ്പിളിൽ നിപ സാന്നിധ്യം, ആന്റിബോഡി കണ്ടെത്തി; ആരോഗ്യമന്ത്രി