കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്‌ത്രക്രിയയിലെന്ന് കണ്ടെത്തൽ. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്‌ത്രക്രിയയിലാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ, രണ്ട് ഡോക്‌ടർമാർ, രണ്ടു നഴ്‌സുമാർ എന്നിവർ കുറ്റക്കാരാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
2017 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചെടുത്ത എംആർഐ സ്‌കാനിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹർഷിനയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയത്. പോലീസ് അന്വേഷണ റിപ്പോർട് ഡിഎംഒയ്‌ക്ക് കൈമാറി. തുടർനടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും നിർദ്ദേശമുണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട് വിലയിരുത്തും.
താമരശേരി സ്വദേശിയായ ഹർഷീന അഷ്‌റഫ് എന്ന യുവതിയുടെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. അഞ്ചു വർഷമായി കത്രിക യുവതിയുടെ വയറ്റിലായിരുന്നു. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക ഉള്ളതായി കണ്ടെത്തിയത്. യുവതി നൽകിയ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രണ്ടു സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു.
2017 നവംബർ 30ന് പ്രസവ ശസ്‌ത്രക്രിയ നടന്നതിന് ശേഷം ഹർഷിനക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. മൂത്രസഞ്ചിയിൽ കുത്തി നിൽക്കുന്ന നിലയിലുള്ള കത്രികയുമായി യുവതി അഞ്ചു വർഷം വേദന തിന്നു. 12 സെന്റീമീറ്റർ നീളവും ആറ് സെന്റീമീറ്റർ വീതിയുമുള്ള കത്രിക കുത്തി നിന്നതോടെ മൂത്രസഞ്ചിയിൽ മുഴയുണ്ടായി. വേദന മാറാൻ പിന്നീട് പല ആശുപത്രികളിലും ചികിൽസ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങ്ങിലാണ് മൂത്രസഞ്ചിയിൽ കത്രിക കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ചുതന്നെ വീണ്ടും ശസ്‌ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു.
Most Read: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; ഒമ്പതിടത്ത് യെല്ലോ അലർട്- മൂന്ന് ജില്ലകൾക്ക് അവധി