തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിംഗ് ഉടൻ അവസാനിക്കും. അഞ്ച് ജില്ലകളിലായി 76 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആറ് മണിക്ക് ശേഷം ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാനുള്ള സമയമാണ്. ഇത് കൂടി കഴിഞ്ഞാൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പൂർണമാകും. പല വോട്ടിങ് സ്‌റ്റേഷനുകളിലും വോട്ടെടുപ്പ് തുടരുകയാണ്
കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടർമാരാണ് രണ്ടാം ഘട്ടത്തിൽ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. കോവിഡ് സാഹചര്യത്തിലും എല്ലാ ജില്ലകളിലെയും ബൂത്തുകളിൽ ആളുകളുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read: രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; കൊച്ചിയില്‍ കള്ളവോട്ട് ചെയ്‌തതായി പരാതി
കോട്ടയം – 73.72, എറണാകുളം- 76.74, തൃശൂർ – 74.58, പാലക്കാട്- 77.53, വയനാട് – 79.22 എന്നിങ്ങനെയാണ് ജില്ലകളിലെ പോളിംഗ് നിരക്ക്. കൊച്ചി കോർപ്പറേഷനിൽ 61.45, തൃശൂർ കോർപ്പറേഷനിൽ 63.39 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തൃശൂരിലെ വടക്കാഞ്ചേരിയിൽ മന്ത്രി എസി മൊയ്‌ദീൻ രാവിലെ 6.55 ന് വോട്ട് ചെയ്‌തു. മന്ത്രി ചട്ടവിരുദ്ധമായാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, വിവാദങ്ങൾ ബാധിക്കില്ലെന്നും വീട് മുടക്കുന്നവർക്ക് ജനം വോട്ട് നൽകില്ലെന്നും മന്ത്രി പ്രതികരിച്ചു.
കടുത്ത നിയന്ത്രണങ്ങളോടെയാണ് എല്ലാ ജില്ലകളിലും പോളിംഗ് നടന്നത്. എങ്കിലും രാവിലെ ആറര മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാർ എത്തിച്ചേർന്നിരുന്നു. 47,28,489 പുരുഷൻമാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്ജെൻഡറുകളും 265 പ്രവാസികളും അടക്കം 98,57,208 വോട്ടർമാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതിൽ 57,895 കന്നി വോട്ടർമാരും ഉൾപ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. 473 പ്രശ്‌ന ബാധിത പോളിംഗ് ബൂത്തുകളിൽ വെബ് കാസ്‌റ്റിങ്ങും ഏർപ്പെടുത്തിയിരുന്നു.
National News: ഡെൽഹി ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെ ‘ബിജെപി ഗുണ്ട’കളുടെ ആക്രമണം