ന്യൂഡെൽഹി: പാർലമെന്റിനകത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഭവത്തെ തുടർന്ന് പാർലമെന്റിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്‌തമാക്കി. പാർലമെന്റിൽ സന്ദർശകരെ തൽക്കാലം പ്രവേശിപ്പിക്കേണ്ടെന്ന് സുരക്ഷാവിഭാഗം തീരുമാനിച്ചു. എംപിമാർ, ജീവനക്കാർ, മാദ്ധ്യമ പ്രവർത്തകർ, സന്ദർശകർ എന്നിവരെ വ്യത്യസ്‌ത പ്രവേശന കവാടങ്ങളിലൂടെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു.
പരിശോധനക്ക് ബോഡി സ്‌കാനറും ഗാലറികളിൽനിന്ന് ചാടാതിരിക്കാൻ സന്ദർശക ഗാലറികളിൽ ചില്ലുമറയും സ്‌ഥാപിക്കും. അതിനിടെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അന്വേഷണം ഏറ്റെടുത്തു. കൂടാതെ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ലോക്‌സഭാ സെക്രട്ടറി ജനറൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിട്ടുമുണ്ട്.
ലോക്‌സഭയുടെ ഭയുടെ നടുത്തളത്തിലേക്ക് ചാടി വീണ് പുക പടർത്തിയ സംഭവത്തിൽ ഒരു യുവതി ഉൾപ്പെടെ ആറു പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിൽ അഞ്ചുപേരെയാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തത്. നാലു പേർ അതിക്രമം നടന്ന സമയത്തുതന്നെ പിടിയിലായിരുന്നു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു.
സാഗർ ശർമ, ഡി മനോരഞ്ചൻ എന്നിവരാണ് ലോക്‌സഭക്കുള്ളിൽ പുകവിതറി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. നീലം ദേവി, അമോൽ ഷിൻഡെ എന്നിവർ പാർലമെന്റിന് പുറത്ത് ചുവപ്പും മഞ്ഞയും നിറമുള്ള കാനിസ്‌റ്ററുകൾ പൊട്ടിച്ചും പുകസൃഷ്‌ടിച്ചു. അഞ്ചാമൻ ലളിത് ഝായുടെ ഗുഡ്‌ഗാവിലെ വീട്ടിലാണ് അഞ്ചു പേരും താമസിച്ചത്. ഗുഡ്‌ഗാവ് സ്വദേശി വിക്കി ശർമയാണ് കേസിലെ ആറാമത്തെ പ്രതി. ഇയാളെയാണ് ഇനി പിടികിട്ടാനുള്ളത്.
Related | പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച