ശ്രീനഗർ: ബിഹാർ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ജമ്മു കശ്‌മീരിലെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിൽ നിന്നും കോൺഗ്രസ് പിൻമാറി. ജില്ലാ വികസന കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്‌മയായ ഗുപ്‌കാർ സഖ്യത്തിൽ ചേർന്ന് മൽസരിക്കാനുള്ള തീരുമാനം കോൺഗ്രസ് ഉപേക്ഷിച്ചു.
ആർട്ടിക്കിൾ 370 റദ്ദാക്കിയത് അടക്കമുള്ള വിഷയങ്ങളിലെ നിലപാട് മറ്റു സംസ്‌ഥാനങ്ങളിൽ തിരിച്ചടിയാകുന്നു എന്ന വിലയിരുത്തലിലാണ് പുതിയ നിലപാട് എടുത്തത്. ബിഹാർ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ കൂടി പരിഗണിച്ചാണ് തീരുമാനം.
നവംബർ 28 നും ഡിസംബർ 19 നും ഇടയിൽ എട്ട് ഘട്ടങ്ങളിലായാണ് ജമ്മു കശ്‌മീരിൽ ജില്ലാ വികസന കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 22നാണ് ഫലം പ്രഖ്യാപിക്കുന്നത്. ഗുപ്‍കാർ സഖ്യത്തോടൊപ്പം മൽസരിക്കുമെന്ന് നേരത്തെ കോൺഗ്രസ് സംസ്‌ഥാന ഘടകം അറിയിച്ചിരുന്നു. എന്നാൽ ഈ നിർദേശം ഇപ്പോൾ കേന്ദ്ര നേതൃത്വം തള്ളിക്കളഞ്ഞു.
ജമ്മു കശ്‌മീരിന്റെ പഴയ കൊടിയാണ് സഖ്യത്തിന്റെ ചിഹ്നമായി തീരുമാനിച്ചത്. ഇതും മറ്റ് സംസ്‌ഥാനങ്ങളിൽ കോൺഗ്രസിന് പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് കണക്കുകൂട്ടുന്നു. അതിനാലാണ് സഖ്യം വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് കേന്ദ്ര നേതൃത്വം എത്തിയത്. എന്നാൽ സംസ്‌ഥാന ഘടകം ഇത് അംഗീകരിച്ചിട്ടില്ല.
മതേതര കക്ഷിയായ നാഷണൽ കോൺഫറൻസ് അടക്കമുള്ളവരുമായി സഖ്യമാകാം എന്നത് പാർട്ടിയുടെ നയമാണെന്നാണ് സംസ്‌ഥാന ഘടകത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ മുൻ തീരുമാനത്തിൽ ഭേഭഗതി ഇല്ലെന്നും ജമ്മു കശ്‌മീരിലെ കോൺഗ്രസ് വക്‌താവ് രവീന്ദർ ശർമ്മി പറഞ്ഞു. സിപിഐഎം അടക്കം ഒമ്പത് പാർട്ടികളാണ് സഖ്യത്തിലുള്ളത്.
Read Also: വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി