ന്യൂഡൽഹി: ആയുഷ് മന്ത്രാലയത്തിന്റെ വെബിനാറിൽ നിന്ന് ഹിന്ദി അറിയാത്തവരോട് ഇറങ്ങിപ്പോകാൻ സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച ആവശ്യപ്പെട്ട സംഭവത്തിൽ ബി.ജെ.പിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. തുക്ഡെ തുക്ഡെ സംഘമെന്നാണ് ബി.ജെ.പിയെ തരൂർ വിശേഷിപ്പിച്ചത്. പലപ്പോഴും കോൺഗ്രസിനെതിരെ വിമർശനമുന്നയിക്കുമ്പോൾ ബി.ജെ.പി ഉപയോഗിക്കാറുള്ള പദമാണ് ഇത്. ട്വിറ്ററിലായിരുന്നു തരൂരിന്റെ വിമർശനം.
“ഹിന്ദി മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ വെബിനാറിൽ നിന്ന് ഇറങ്ങിപ്പോകാൻ ഒരു സർക്കാർ സെക്രട്ടറി തമിഴരോട് പറഞ്ഞുവെന്നത് അസാധാരണമാണ്! സർക്കാരിന് എന്തെങ്കിലും മര്യാദയുണ്ടെങ്കിൽ ഉടൻ തന്നെ ആ സെക്രട്ടറിയെ പുറത്താക്കുകയും തമിഴ്നാട് സ്വദേശിയെ സ്ഥാനത്ത് നിയമിക്കുകയും ചെയ്യണം. ഇപ്പോൾ അധികാരത്തിലിരിക്കുന്ന തുക്ഡെ തുക്ഡെ സംഘം ഇന്ത്യയുടെ ഐക്യം നശിപ്പിക്കാനാണോ ശ്രമിക്കുന്നത് “- തരൂർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞദിവസം, ആയുഷ് മന്ത്രാലയത്തിന്റെ വെബിനാറിൽ ആമുഖ പ്രസംഗം നടത്തുന്നതിനിടെ വൈദ്യ രാജേഷിനോട് ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രതിനിധികളിൽ ചിലർ ആവശ്യപ്പെട്ടു. എന്നാൽ ഇംഗ്ലീഷ് വേണ്ടവർക്ക് വെബിനാറിൽ നിന്ന് പുറത്തു പോകാമെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വിമർശനമുയർന്നു. എന്നാൽ വീഡിയോയിൽ കൃത്രിമം നടന്നിട്ടുണ്ടെന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി ആയുഷ് മന്ത്രി ശ്രീപദ് നായകിന് കത്ത് നൽകിയിട്ടുണ്ട്. സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്നു കനിമൊഴി കത്തിൽ ആവശ്യപ്പെട്ടു.