ഹൈദരാബാദ്: ഒൻപത് വർഷത്തോളമായി 139 പേരുടെ പീഡനത്തിനിരയായതായി ഹൈദരാബാദിൽ യുവതിയുടെ വെളിപ്പെടുത്തൽ. 25 വയസുള്ള വിവാഹമോചിതയായ യുവതിയാണ് പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത്. സംഭവത്തിൽ കേസ് എടുത്ത പോലീസ് അന്വേഷണത്തിന്റെ ഭാഗമായി യുവതിയെ വൈദ്യപരിശോധനക്കയച്ചു. 2009 ൽ വിവാഹിതയായ യുവതി ഒരുവർഷത്തിനുള്ളിൽ വിവാഹമോചിതയായിരുന്നു. മുൻഭർത്താവിന്റെ ബന്ധുക്കൾ ഉൾപ്പെടെ പീഡനത്തിരയാക്കി എന്നും പരാതിയിൽ പറയുന്നുണ്ട്.
പരാതിയെതുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയുന്നതിനുള്ള വകുപ്പ് കൂടി ചേർത്താണ് പോലീസ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. 46 പേജുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം യുവതിയെ വിശദമായ വൈദ്യപരിശോധനക്കയച്ചു.
2009 ലാണ് യുവതിയുടെ വിവാഹം നടന്നത്, അതിന് ശേഷം മൂന്നാം മാസം മുതൽ ഭർത്താവിന്റെ ബന്ധുക്കളിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടു തുടങ്ങിയെന്നും ഒൻപത് മാസത്തോളം ഇത് തുടർന്നുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. 2010ലാണ് യുവതി വിവാഹമോചനം നേടിയത്.
പിന്നീട് ഉപരിപഠനത്തിനായി തയ്യാറെടുക്കുകയായിരുന്ന യുവതിയെ ഭീഷണിപെടുത്തുകയും ലൈംഗിക പീഡനത്തിരയാക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി ബന്ധുക്കൾ അടക്കമുള്ള 139 പേരിൽ നിന്നും ഇത്തരത്തിലുള്ള പെരുമാറ്റം നേരിടേണ്ടി വന്നു എന്നാണ് യുവതി പറയുന്നത്. ഭീഷണി ഉള്ളതിനാലാണ് ഇതുവരെയും ഈ വിവരങ്ങൾ പുറത്തുപറയാൻ കഴിയാതിരുന്നതെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.
പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചുവെന്നും വൈദ്യപരിശോധന കഴിഞ്ഞാലുടൻ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പഞ്ചഗുട്ട പോലീസ് അറിയിച്ചു.