കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിലെ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മരണം. അഫ്‌ഗാൻ, യുഎസ്, ജർമൻ സൈനികർക്ക് നേരെ അജ്‌ഞാതർ വെടി ഉതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടതായി ജർമൻ സൈന്യം വെളിപ്പെടുത്തി.
തിങ്കളാഴ്‌ചയാണ് വിമാനത്താവളത്തിന്റെ വടക്കേ ഗേറ്റിൽ വെടിവെപ്പുണ്ടായത്. മൂന്നു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ജർമൻ സൈനിക വക്‌താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഏറ്റുമുട്ടലിൽ അഫ്‌ഗാൻ, യുഎസ്, ജർമൻ സൈനികർ പങ്കെടുത്തു.
കാബൂൾ വിമാനത്താവളത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് കഴിഞ്ഞ ദിവസം അഫ്‌ഗാൻ പൗരൻമാരായ ഏഴുപേർ മരിച്ചിരുന്നു. ആയിരക്കണക്കിന് പേർ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിക്കും തിരക്കും സംഘർഷത്തിലേക്ക് നയിച്ചുവെന്നും ഇതാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് റിപ്പോർട് വ്യക്‌തമാക്കുന്നത്.
ഒരാഴ്‌ചക്കിടെ കാബൂൾ വിമാനത്താവളത്തിൽ 20ഓളം പേർ മരണപ്പെട്ടതായി കഴിഞ്ഞ ദിവസം നാറ്റോ റിപ്പോർട് പുറത്തുവന്നിരുന്നു. താലിബാൻ അഫ്‌ഗാനിസ്‌ഥാനിലെ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ പ്രാണരക്ഷാർഥം ആളുകൾ എയർപോട്ടിലേക്ക് ഇരച്ചെത്തിയിരുന്നു. ഇതിനിടയിലാണ് മരണങ്ങൾ സംഭവിച്ചത്. എന്നാൽ അമേരിക്കയാണ് കാബൂൾ വിമാനത്താവളത്തിലെ തിരക്കിനും മരണത്തിനും കാരണമെന്നാണ് താലിബാൻ പറയുന്നത്.
Most Read: ദേശീയ പതാകയ്‌ക്ക് മുകളിൽ ബിജെപിയുടെ പതാക; വിവാദം മുറുകുന്നു