തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ വർധിക്കുന്നു. സിദ്ധാർഥനെ ഹോസ്‌റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദിവസം ഹോസ്‌റ്റൽ അന്തേവാസികളടക്കം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമക്കും ഉൽസവത്തിനും പോയതിലാണ് ദുരൂഹത വർധിക്കുന്നത്.
സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഫെബ്രുവരി 18ന് വിദ്യാർഥികൾ കൂട്ടത്തോടെ ബത്തേരിയിലും കൽപ്പറ്റയിലും സിനിമക്ക് പോയെന്നും, കുറച്ചുപേർ തലശേരിയിലും കണ്ണൂരിലും ഉൽസവങ്ങൾക്ക് പോയെന്നുമാണ് ആന്റി റാഗിങ് സ്‌ക്വാഡിന് ലഭിച്ച മൊഴി. സിദ്ധാർഥന്റെ മരണം കൊലപാതകമാണെന്ന ആരോപണം ശക്‌തമാകുന്ന സാഹചര്യത്തിൽ, ഹോസ്‌റ്റലിൽ നിന്ന് അന്തേവാസികളെ ബോധപൂർവം മാറ്റിനിർത്തിയാണോയെന്ന സംശയവും ഉയരുന്നുണ്ട്.
സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ സംഭവ സ്‌ഥലത്ത് ഇല്ലായിരുന്നുവെന്ന് കാണിക്കാൻ സിനിമാ ടിക്കറ്റ് വരെ സൂക്ഷിച്ച പ്രതികളുമുണ്ട്. സിദ്ധാർഥൻ ശുചിമുറിയിലേക്ക് നടന്നുപോകുന്നത് കണ്ടതായി ഒരാൾ മാത്രമേ മൊഴി നൽകിയിട്ടുള്ളൂ. 18ന് രാവിലെ മുതൽ സിദ്ധാർഥൻ ഡോർമെറ്ററിയിലെ കട്ടിലിൽ പുതപ്പ് തലയിലൂടെ മൂടിയ നിലയിൽ കിടക്കുന്നത് കണ്ടുവെന്ന മൊഴിയാണ് മറ്റുള്ളവരെല്ലാം നൽകിയത്. ഇതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
സംഭവത്തിന് ശേഷം ഹോസ്‌റ്റലിലെ പാചകക്കാരിൽ ഒരാൾ രാജിവെച്ചു. സിദ്ധാർഥന് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങൾ വിദ്യാർഥികൾ ഫോണിൽ പകർത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനിടെ, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്‌ഥാനം കൈമാറി. സ്‌പെഷ്യൽ സെൽ ഡിവൈഎസ്‌പി ശ്രീകാന്ത് ഡെൽഹിയിൽ നേരിട്ടെത്തിയാണ് പഴ്‌സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐക്ക് വിടുന്നത് സർക്കാർ ഒരാഴ്‌ച വൈകിപ്പിച്ചിരുന്നു.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!