ന്യൂഡെൽഹി: കോവിഡ് ബാധിതനായി മഥുരയിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് മികച്ച ചികിൽസക്കായി ഡെൽഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്തും കേരളാ പത്രപ്രവര്‍ത്തക യൂണിയനും സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ വീഡിയോ കോൺഫറൻസ് വഴി പരിഗണിച്ച ഹരജി ഓൺലൈൻ വാദത്തിലെ തകരാർ മൂലം ഇന്നത്തേക്ക് മാറ്റിവെക്കുക ആയിരുന്നു.
സിദ്ദീഖ് കാപ്പനെ ആശുപത്രി കിടക്കയിൽ ചങ്ങലക്ക് ഇട്ടിരിക്കുകയാണെന്ന് ഇന്നലെ ഹരജി പരിഗണിവെ അഭിഭാഷകന്‍ വില്‍സ് മാത്യു കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്‌തത്. ഇതേത്തുടർന്ന്, സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഹാജരാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇന്ന് ഹരജി പരിഗണിക്കുമ്പോൾ മെഡിക്കൽ റിപ്പോർട് ഹാജരാക്കിയേക്കും.
ചികിൽസക്കായി ഡെൽഹിയിലെ എയിംസിലേക്കോ സഫ്‌ദർ ജങ് ആശുപത്രിയിലേക്കോ സിദ്ദീഖ് കാപ്പനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. ആശുപത്രിയിൽ സിദ്ദീഖ് കൊടിയ ദുരിതമാണ് അനുഭവിക്കുന്നത് എന്നും ബാത്‌റൂമിൽ പോലും പോകാൻ പോലീസ് അനുവദിക്കുന്നില്ലെന്നും സിദ്ദീഖ് പറഞ്ഞുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് മികച്ച ചികിൽസ ആവശ്യപ്പെട്ട് കുടുംബവും പത്രപ്രവർത്തക യൂണിയനും രംഗത്തെത്തിയത്.
Also Read: 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ; രോഗികൾക്ക് മുൻഗണന