ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയെന്ന് ഡെൽഹി പോലീസ്. ഇന്ന് മാദ്ധ്യമങ്ങളോടാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല, പകരം തന്റെ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്‌തുവെന്നും മൊഴി നൽകിയിട്ടുണ്ട്.
നിലവിൽ മറ്റൊരു കേസിൽ ഡെൽഹി തിഹാർ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയെ പോലീസ് നിരവധി തവണ ചോദ്യം ചെയ്‌തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ മൂസ്‌വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കാനഡ ആസ്‌ഥാനമായുള്ള ഗുണ്ടാസംഘടനയായ ഗോൾഡി ബ്രാറുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.
അതേസമയം, ബോളിവുഡ് നടൻ സൽമാൻ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ വന്ന വധഭീഷണിക്കത്തിൽ തനിക്ക് പങ്കില്ലെന്നും ഇയാൾ പറഞ്ഞു. കൊല്ലപ്പെട്ട ‘മൂസ്‌വാലയുടെ അവസ്‌ഥ തന്നെയാകും’ എന്നായിരുന്നു കത്തിലെ ഭീഷണി.
മെയ് 29നാണ് സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസ്‌വാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവെ ആയിരുന്നു ആക്രമണം.
കാറിന് നേരെ 30 റൗണ്ടാണ് അക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസ്‌വാലയുടെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. 28കാരനായ മൂസ്‌വാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മാന്‍സയില്‍ നിന്ന് മൽസരിച്ചിരുന്നെങ്കിലും ആം ആദ്‌മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ളയോട് പരാജയപ്പെട്ടു.
Most Read: വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം