ഡെൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ഗുസ്‌തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചു ഇന്ന് കർഷകർ സമരപ്പന്തലിൽ എത്തുമെന്നാണ് വിവരം. ഇതോടെ ജന്തർ മന്തറിൽ കൂടുതൽ സേനകൾ വിന്യസിച്ചു. ജന്തർ മന്തറിൽ ബാരിക്കേഡുകൾ സ്‌ഥാപിക്കുമെന്ന് പോലീസ് അറിയിച്ചു. സുരക്ഷാ പരിശോധനയും പട്രോളിങ് ഉൾപ്പടെ വർധിപ്പിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
നിയമം ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കാനും നിർദ്ദേശമുണ്ട്. പഞ്ചാബ്, ഹരിയാന, ഡെൽഹി, ഉത്തർ പ്രദേശ് തുടങ്ങിയ ജില്ലകളിൽ നിന്ന് സംയുക്‌ത കിസാൻ മോർച്ചയുടെ മുതിർന്ന നേതാക്കൾ പ്രതിഷേധത്തിന് പിന്തുണയുമായി എത്തും. ഗുസ്‌തി ഫെഡറേഷൻ പ്രസിഡണ്ട് ബ്രിജ്ഭൂഷൺ സിങ്ങിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് സംയുക്‌ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
ബ്രിജ്ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്ന് ഗുസ്‌തി താരങ്ങൾ മൊഴി നൽകി. പ്രായ പൂർത്തിയാകാത്ത രണ്ട് താരങ്ങൾ അടക്കം നാലുപേരാണ് ബ്രിജ് ഭൂഷണെതിരെ മൊഴി നൽകിയത്. ശ്വാസോച്ഛാസം പരിശോധിക്കാനെന്ന വ്യാജേന ബ്രിജ്ഭൂഷൺ മാറിടത്തിലും വയറിലും സ്‌പർശിച്ചെന്നാണ് മൊഴി. സമാനമായ രീതിയിൽ ഓഫിസിൽ നിന്ന് ഉൾപ്പെടെ എട്ടിടങ്ങളിൽ ബ്രിജ്ഭൂഷൺ പെരുമാറിയെന്ന് മൊഴിയിൽ പറയുന്നു. ഇത് തങ്ങൾക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്നും മൊഴിയുണ്ട്.
ബ്രിജ്ഭൂഷണെതിരെ ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരം 15ആം ദിവസവും തുടരുകയാണ്. വലിയ പ്രതിഷേധമുയർന്നിട്ടും ബ്രിജ്ഭൂഷണെ ഇതുവരെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. രാഷ്‌ട്രീയ, സാമൂഹിക രംഗത്തെ നിരവധി പേരാണ് താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തുന്നത്. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തും. മുഴുവൻ ജനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകാൻ കായികതാരങ്ങൾ അഭ്യർഥിച്ചു.
Most Read: ചടങ്ങുകൾ പൂർത്തിയായി; ചാള്‍സ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി